മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെ തനിക്കെതിരെയുണ്ടായ വിദ്വേഷ പരാമർശങ്ങളിൽ പ്രതികരിച്ച് തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. ”ചില സാഹചര്യങ്ങളിലെങ്കിലും ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവിലേജ് തരുന്നത് ദിലീപ് എന്ന പേരാണ് എന്ന അവസ്ഥയിലേക്ക് നമ്മുടെ നാട് എത്തിയിട്ടുണ്ട്. ‘ഇനി വരുന്നൊരു തലമുറയ്ക്ക ഇവിടെ വാസം സാധ്യമോ’ എന്നത് കവിയുടെ അതിഭാവുകത്വമായി നിലവിൽ കാണേണ്ടതില്ല എന്ന് തോന്നുന്നു”- സബ് കളക്ടർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
”മലപ്പുറം ജില്ല വിഭജിക്കുക, സാധ്യമെങ്കിൽ മറ്റ് വലിയ ജില്ലകളും. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഏഴ് നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്‌സഭാ മണ്ഡലം) ഉൾപ്പെടുന്നതാണ് ഒരു ജില്ലയുടെ അനുയോജ്യമായ വലിപ്പം. ഇതിന് വലിയ സാമ്പത്തിക ചെലവുണ്ടാകുമെങ്കിലും ഭരണപരമായ എളുപ്പത്തിനും പൊതുജന സൗകര്യങ്ങൾക്കും പ്രത്യേകിച്ച് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇത് വളരെ ഗുണകരമായ ഒരു നിക്ഷേപമായിരിക്കും” എന്നാണ് കഴിഞ്ഞ ദിവസം ദിലീപ് കെ. കൈനിക്കര അഭിപ്രായപ്പെട്ടത്.






























