കൊച്ചി : ആലത്തൂരിൽ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്ഐ റെനീഷ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. റെനീഷിനെതിരേ സ്വീകരിച്ച നടപടി സംസ്ഥാന പോലീസ് മേധാവി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതിയലക്ഷ്യം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു എസ്ഐ മറുപടി നല്‍കിയിരുന്നത്. എന്നാൽ, ഒന്നും ചെയ്തിട്ടില്ലെങ്കിൽ മാപ്പ് പറയുന്നതെന്തിനെന്നും കോടതിയലക്ഷ്യ കേസിൽ മറുപടി നൽകേണ്ടത് ഇങ്ങനെയാണോ എന്നും ചോദിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പുതിയ സത്യവാംഗ്മൂലം സമർപ്പിക്കാൻ സമയം നൽകിയിരുന്നു. ഇന്നു കേസ് വീണ്ടും പരിഗണിച്ചപ്പോൾ പുതിയ സത്യവാംഗ്മൂലം എസ്ഐ ഹൈക്കോടതിയിൽ സമർപ്പിച്ചു.