സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളാണ് അല്ലെങ്കില്‍ സാഹസപ്രിയര്‍. ഗവിയിലേക്കുള്ള പാതക്കിരുവശവും തേയില തോട്ടങ്ങളാണ്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും ആകര്‍ഷണീയമായ സ്ഥലങ്ങളുണ്ട്. വിവിധ സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ഇവിടം. കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. കാടിനകത്ത് ക്യാമ്പ് ചെയ്യാന്‍ ഗവിയില്‍ അനുവാദമുണ്ട്. ഇന്ത്യയില്‍ പല വനമേഖലകളിലും അനുവദനീയമല്ല ഇത്.
ഔദ്യോഗിക വഴികാട്ടികള്‍ക്കൊപ്പം, കാട്ടിനുള്ളിലേക്കു പോവുകയേ വേണ്ടൂ. സന്ധ്യ രാത്രിയുടെ ഏകാന്തതയ്ക്കു വഴിമാറുമ്പോള്‍ ടെന്റിനു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലങ്ങളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം സന്ദര്‍ശകര്‍ക്കു അവിസ്മരണീയമായ അനുഭവമാകും. മരങ്ങള്‍ക്കു മുകളില്‍ ഒരുക്കിയ വീടുകളിലും താമസ സൗകര്യങ്ങളുണ്ട്. പത്തനംതിട്ടയിലെ സീതത്തോടു വഴിയാണു ഗവിയിലേക്കുള്ള യാത്ര. കാഴ്ചകൾക്കുപരിയായി ഗവിയിലേക്കുള്ള യാത്രയാണ് ആസ്വാദ്യകരം. സാഹസിക യാത്രകളോടു താൽപര്യമുള്ളവർക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും. കിലോമീറ്ററുകൾ വനത്തിലൂടെ യാത്ര ചെയ്യുക എന്നതു ഏറെ ഹരം പകരുന്നകാര്യമാണ്.
കാടിന്റെ പച്ചപ്പും സൗന്ദര്യം അറിഞ്ഞുകൊണ്ടുള്ള യാത്രയ്ക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രവേശനം. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം.www.gavikakkionline.com എന്ന ഓൺലൈനിൽ ബുക്ക് ചെയ്താണ് പ്രവേശനം. രാവിലെ 8.30 മുതൽ 11 മണിവരെയേ പ്രവേശനമുള്ളൂ. കോവിഡ് വാക്സീൻ 2 ഡോസ് എടുത്തവർ, ഒരു ഡോസ് വാക്സീൻ എടുത്ത് 2 ആഴ്ചയായവർ, കോവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവർക്കും 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവ് ആയവർക്കുമാണ് പ്രവേശനം. സർട്ടിഫിക്കറ്റ് സഞ്ചാരികളുടെ കൈവശം കരുതണം. ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്.