പന്തളം : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന പരിശോധനകളിൽ പ്രകോപിതരായ സി.പി.എം പ്രവർത്തകർ പന്തളത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ തല്ലിത്തകർത്തതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ അന്വേഷണ ഏജൻസികൾ നടത്തുന്ന നടപടികളിൽ കേരളത്തിലെ കോൺഗ്രസിനോ പുതിയ ഗവൺമെന്റിനോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്ത സി.പി.എം നടപടി ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്ന് പറയുന്നതുപോലെ തികച്ചും ബാലിശവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
യു.ഡി.എഫ് മന്ത്രിസഭയ്ക്ക് ആശംസകൾ നേര്‍ന്നുകൊണ്ട് പന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളാണ് സി.പി.എം പ്രവർത്തകർ അകാരണമായി നശിപ്പിച്ചത്. ”കേന്ദ്ര ഏജൻസികളുടെ നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ കെൽപ്പില്ലാത്ത സി.പി.എം, തങ്ങളുടെ രാഷ്ട്രീയ നിരാശ തീർക്കാൻ കോൺഗ്രസിന്റെ ബോർഡുകൾക്ക് നേരെ തിരിയുകയാണ്. പുതിയ മുഖ്യമന്ത്രിക്ക് ജനങ്ങൾ നൽകിയ അംഗീകാരത്തിൽ അസൂയപൂണ്ടാണ് ഈ അക്രമം.” നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ഈ കിരാത നടപടികൾക്കെതിരെ സിപിഎം നേതാക്കൾ അണികളെ നിയന്ത്രിക്കണമെന്നും ഇല്ലാത്തപക്ഷം കോൺഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി ഇ എസ് നുജുമുദീൻ എന്നിവർ അറിയിച്ചു.






























