കൊച്ചി : കൊവിഡ് വ്യാപനത്തെത്തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രോഗ വ്യാപനം കൂടുതലുള്ള സി കാറ്റഗറി മേഖലയിൽ തിയറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
അടച്ചിട്ട എ സി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് രോഗ വ്യാപനത്തോത് കൂട്ടുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ മാളുകൾക്കടക്കം ഇളവ് നൽകിയ ശേഷം തിയേറ്ററുകൾ അടച്ചിട്ടത് വിവേചനപരമാണെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്. സംസ്ഥാനത്ത് രോഗവ്യാപനം കുറയുകയാണെന്നും നിലവിൽ സി കാറ്റഗറി ജില്ലകൾ ഇല്ലെന്നും സർക്കാർ ഇന്ന് അറിയിക്കും.
കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തിയറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഫെഫ്കയാണ് കോടതിയെ സമീപിച്ചത്. എന്ത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തിയറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.