ഇന്ന് ലോക നഴ്‌സസ് ദിനം. ആധുനിക നഴ്സിംഗിന്റെ ശില്പിയും ആശുപത്രി ശുചിത്വരീതികളുടെ പരിഷ്കർത്താവുമായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമാണ് അന്തർദേശീയ നഴ്സസ് ദിനമായി ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ വനിത, ജീവിതത്തിന്റെ ഭൂരിഭാഗവും ഡാറ്റ വിശകലനം ചെയ്ത് ദൃശ്യവത്കരിക്കുകയും, ബ്രിട്ടീഷ് സൈന്യത്തിലും സർക്കാരിലും തീരുമാനങ്ങളെടുക്കുന്നതിന് അവ ഉപയോഗിക്കുകയും ചെയ്ത കാര്യം പലർക്കും അറിയില്ല. സാമൂഹിക പ്രതിഭാസങ്ങളെ വസ്തുനിഷ്ഠമായി അളക്കാനും ഗണിതശാസ്ത്ര വിശകലനത്തിനു വിധേയമാക്കാനും കഴിയുമെന്ന ആശയത്തിൽ അവർ വിപ്ലവം സൃഷ്ടിച്ചു. വിവരണാത്മക സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണം, ടാബുലേഷൻ, വ്യാഖ്യാനം, ദൃശ്യവത്കരണം എന്നിവ ഒരു ഗണിതശാസ്ത്രജ്ഞയുടെ അവധാനതയോടെ അവർ വരച്ചിട്ടു.
രോഗങ്ങളുടെ യുദ്ധമുഖത്ത് സദാ കർമനിരതരാണ് കേരളത്തിലെയും നഴ്സുമാർ. രോഗികൾക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന ഇവർക്കുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കൽ കൂടിയാണ് ഈ ദിനം. മരുന്നിനാലും സ്നേഹത്താലും ഭേദമാക്കാനാകാത്തത് ചിലപ്പോൾ നേഴ്‌സിൻ്റെ പരിചരണം കൊണ്ട് സുഖപ്പെടുത്താനാകും. കാരുണ്യവും കരുതലുമായാണ് ആതുരാലയങ്ങളിൽ മാലാഖമാർ വേദനകളില്‍ സാന്ത്വനമാകുന്നത്. വൈദ്യശാസ്ത്രപരമായി മാത്രമല്ല മനശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരമായ സേവനങ്ങളുടെ തൊഴില്‍ മേഖലയാണ് നഴ്‌സിങ്. നിപ പോലുള്ള പകർച്ചവ്യാധികളിൽ അവർ തളരാറില്ല. കോവിഡ് മഹാമാരിക്ക് മുന്നിൽ മനുഷ്യകുലം ആദ്യം പകച്ചു നിന്നപ്പോൾ പതറാതെ പൊറുതിയവരിൽ നഴ്സുമാർ ആയിരുന്നു മുൻപന്തിയിൽ. ഏതൊരു മേഖലയിലുമുള്ള ചൂഷണങ്ങൾ നഴ്സിംഗ് രംഗത്തുമുണ്ട്. അപ്പോഴും സേവന മനോഭാവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രതീക്ഷയാണ് നഴ്സുമാർ.
ഫ്ലോറൻസ് നൈറ്റിങ് ഗേലിൻ്റെ പിൻമുറക്കാർക്ക് നേരെ അതിക്രമങ്ങളും വർധിച്ചുവരുന്നു. പ്രതികൂല സാഹചര്യങ്ങളിലും രോഗിക്ക് തണലായി നിൽക്കുന്നവരെ മറക്കാതിരിക്കുക എന്നതാണ് ഓരോ നഴ്സസ് ദിനവും ഓർമ്മപ്പെടുത്തുന്നത്. അവരുടെ തൊഴിലിന്റെ മഹത്വവും ഉയർത്തി പിടിക്കാം.





























