തിരുവനന്തപുരം : തൊണ്ടിമുതൽ കേസിൽ മുൻ എം എൽ എ ആന്‍റണി രാജുവിന് ഇന്ന് നിർണായകം. നെടുമങ്ങാട് കോടതിയുടെ മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രതിനിധ്യ നിയമ പ്രകാരം ആന്‍റണി രാജുവിന് മത്സരിക്കാൻ അയോഗ്തയുണ്ട്. ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്നും ആന്‍റണി രാജു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വാദം കേൾക്കുന്നതിനിടെ ആന്‍റണി രാജുവിന് അനുകൂലമായ പരാമർശം ആണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്.
തൊണ്ടിമുതൽ കോടതിയിൽ നിന്ന് കൈപ്പറ്റി എന്നത് കൊണ്ട് ക-ൃത്രിമകം നടത്തിയത് ആന്‍റണി രാജു ആണെന്ന് പറയാനാകുമോ എന്നും സാഹചര്യ തെളിവ് മാത്രമല്ലെ എന്നും കോടതി ആരാഞ്ഞിരുന്നു.നിലവിൽ തിരുവനന്തപുരം സെൻട്രൽ സീറ്റിൽ വീണ്ടും സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്ന ആന്‍റണി രാജുവിന് കോടതി ഉത്തരവ് നിർണായകം.





























