കോഴിക്കോട് : ഇന്ന് ലോക ഭിന്നശേഷി ദിനം. എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് 2015 ല്‍ നടത്തിയ സെന്‍സസ് പ്രകാരം കേരളത്തിലാകെ 7,93,937 പേർ ഭിന്നശേഷിക്കാരാണ്. കേരള ജനസംഖ്യയുടെ 2.32 ശതമാനം വരുമിത്. ഇതില്‍ 18,114 പേർ വിവിധ സ്ഥാപനങ്ങളിലാണ് ജീവിക്കുന്നത്. 1,30,798 പേർ 19 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഇതില്‍ അധികൃതരുടെ അടിയന്തിര ശ്രദ്ധയെത്തേണ്ടവരാണ് അനാഥരായ ഭിന്നശേഷിക്കാരായ കുരുന്നുകൾ. ഇത്തരം കുട്ടികൾക്കായി സംസ്ഥാനത്താദ്യമായി ഒരു പദ്ധതി കോഴിക്കോടാണ് നടപ്പാക്കുന്നത്.
കൊയിലാണ്ടിയിലെ നെസ്റ്റ് എന്ന സ്ഥാപനമാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കുട്ടികളെ പൊതുധാരയിലേക്കെത്തിക്കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന രീതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഏതൊരു കുട്ടിയെയുംപോലെ താരാട്ടും തലോടലും ആഗ്രഹിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. എന്നാല്‍ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ എണ്ണം ഓരോവർഷവും കൂടി വരികയാണ്.
ഇത്തരം കുട്ടികളുടെ സംരക്ഷണത്തിനായാണ് സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ആറ് വയസുവരെയുള്ള ഭിന്നശേഷിക്കാരായ കുരുന്നുകൾക്ക് ശാസ്ത്രീയ പരിചരണം നല്‍കുന്നതാണ് പദ്ധതി. ഓരോ കുട്ടിയുടെയും പരിമിതികൾക്കനുസരിച്ചാണ് പരിശീലനം. ജനുവരിയിലാണ് ഇതിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം നടക്കുക.
അതേസമയം ഇത്തരം പദ്ധതികൾ ആറു വയസുവരെയുള്ളവർക്ക് മാത്രം പോരെന്നാണ് ഈ മേഖലയില്‍ പ്രവർത്തിക്കുന്നവരുടെ ആവശ്യം. മുതിർന്നവരിലേയ്ക്കും ഇവരെ പരിചരിക്കുന്ന രക്ഷിതാക്കളിലേക്കും അടിയന്തിരമായി അധികൃതരുടെ ശ്രദ്ധയെത്തണമെന്നാണ് ഇവരുടെ അഭിപ്രായം.