ദില്ലി : ബാഡ്‌മിന്റൺ താരങ്ങളായ സൈന നെഹ്‍വാളും കെ ശ്രീകാന്തും ടോക്യോ ഒളിംപിക്‌സിൽ കളിക്കില്ല. കൊവിഡ് കാരണം അവസാന രണ്ട് യോഗ്യതാ ടൂര്‍ണമെന്‍റുകളും റദ്ദാക്കിയതാണ് സൈനയ്‌ക്കും ശ്രീകാന്തിനും തിരിച്ചടിയായത്.
ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്‌ക്ക് കനത്ത തിരിച്ചടിയാണിത്. ഈ മാസം 25ന് തുടങ്ങേണ്ടിയിരുന്ന മലേഷ്യൻ ഓപ്പണിന് പിന്നാലെ ജൂൺ ഒന്നിന് തുടങ്ങേണ്ട സിംഗപ്പൂർ ഓപ്പണും റദ്ദാക്കിയതാണ് ഇന്ത്യൻ താരങ്ങൾക്ക് പ്രഹരമായത്. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സിന് ശേഷം ആദ്യമായാണ് സൈനയ്‌ക്ക് ഒളിംപിക്‌സ് ബെർത്ത് നഷ്‌ടമാവുന്നത്. ലണ്ടൻ ഒളിംപിക്‌സിൽ സൈന വെങ്കലം നേടിയിരുന്നു.
ലോക ചാമ്പ്യൻ പി വി സിന്ധു, ബി സായ്പ്രണീത്, പുരുഷ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‍രാജ് എന്നിവരാണ് ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യൻ താരങ്ങൾ. മലേഷ്യൻ ഓപ്പണും സിംഗപ്പൂർ ഓപ്പണും ഉപേക്ഷിച്ചതിനാൽ താരങ്ങൾക്ക് ഒളിംപിക്‌സിന് യോഗ്യത നേടാൻ മറ്റെന്തെങ്കിലും അവസരം ഒരുക്കുമോയെന്ന് ഇന്ത്യൻ ബാഡ്‌മിന്റൺ അസോസിയേഷൻ ലോക ബാഡ്‌മിന്റൺ ഫെഡറേഷനോട് ചോദിച്ചിട്ടുണ്ട്. ഒളിംപിക്‌സിന് മുൻപ് മറ്റ് മത്സരങ്ങളൊന്നും നടത്താൻ കഴിയില്ലെന്നായിരുന്നു നേരത്തേ ലോക ബാഡ്‌മിന്റൺ ഫെഡറേഷന്റെ പ്രതികരണം.