തിരുവനന്തപുരം: വെട്ടിപ്പും തട്ടിപ്പും പ്രതിപക്ഷം തുറുപ്പ് ചീട്ടാക്കും,നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനം കലുഷിതമാകും.നിയമസഭാ സമ്മേളനം നാളെ മുതല്‍ പുനരാരംഭിക്കുമ്ബോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വെട്ടിപ്പുകളും അതിലെ രാഷ്ട്രീയവും ഇന്ധനസെസും ലൈഫ് മിഷന്‍ കോഴക്കേസിലെ ഇ.ഡി നടപടികളും തുടങ്ങി കത്തിക്കയറാന്‍ വിഷയങ്ങളേറെയാണ്.വകുപ്പു തിരിച്ചുള്ള ചര്‍ച്ചകളോടെ സമ്ബൂര്‍ണ ബഡ്ജറ്റ് പാസാക്കുന്നതിലേക്കാണ് സഭ നാളെ മുതല്‍ കടക്കുന്നത്. ബഡ്ജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഇന്ധനസെസ്സ് ഉള്‍പ്പെടെയുള്ള നികുതിനിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയതോടെ സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം കനപ്പിച്ചാണ് പ്രതിപക്ഷത്തിന്റെ നില്പ്.
ഈ മാസം 9ന് സഭ താല്‍ക്കാലികമായി നിറുത്തിവച്ചപ്പോള്‍ സഭാകവാടത്തില്‍ നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യഗ്രഹവും താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും വര്‍ദ്ധിതവീര്യത്തോടെയാകും നാളെ പ്രതിപക്ഷം സഭയിലേക്കെത്തുക. പ്രതിരോധിക്കാന്‍ ഭരണപക്ഷവും കച്ചകെട്ടിയിറങ്ങുമെന്ന് തീര്‍ച്ച.പ്രതിപക്ഷം സത്യഗ്രഹം തുടരുമോ, അതോ സമരരൂപം മാറ്റുമോ എന്ന് നാളെ രാവിലെ യു.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമറിയാം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയടക്കം കരുതല്‍ തടങ്കലിലാക്കുന്നു, സുരക്ഷയുടെ പേരില്‍ പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു തുടങ്ങിയ കുറ്റപത്രങ്ങളും പ്രതിപക്ഷം നിരത്തും. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്റെ അറസ്റ്റോടെ കെട്ടടങ്ങിയെന്ന് തോന്നിച്ച സ്വര്‍ണക്കടത്ത് വിവാദം വീണ്ടും സജീവമായിരിക്കുകയാണ്.
മുഖ്യമന്ത്രിയെയും ഓഫീസിനെയും ലക്ഷ്യമിട്ടുള്ള കടന്നാക്രമണമാണ് പ്രതിപക്ഷം നടത്തുന്നത്. ഇതിന്റെ അനുരണനം സഭയ്ക്കകത്തും പ്രതിഫലിക്കും. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് സഭാസമ്മേളനം പുനരാരംഭിക്കുന്ന നാളെയാണ് എന്നതും പ്രതിപക്ഷത്തിന് വീര്യമേകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വ്യാപകവെട്ടിപ്പ് നടക്കുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലും സര്‍ക്കാരിനെ ആക്രമിക്കാനുള്ള ആയുധമായി പ്രതിപക്ഷം ഉപയോഗിക്കും. പരാതികളെത്തുടര്‍ന്ന് സര്‍ക്കാരിന്റെ തന്നെ നിര്‍ദ്ദേശപ്രകാരമായിരുന്നു വിജിലന്‍സ് പരിശോധനയെങ്കിലും, സര്‍ക്കാര്‍സംവിധാനത്തിലെ പാളിച്ച ആയുധമാക്കാന്‍ തന്നെയാവും പ്രതിപക്ഷം നോക്കുക.സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയപ്രതിരോധ ജാഥയുടെ പര്യടനത്തിനിടെയാണ് സഭാസമ്മേളനം.
ജാഥയില്‍ നിന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിട്ടുനില്‍ക്കുന്നതിനെ സി.പി.എമ്മിലെ ആഭ്യന്തരതര്‍ക്കമായി വ്യാഖ്യാനിച്ച് വെടിയുതിര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കും.തിരിച്ച് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കളുയര്‍ത്തിയ ആരോപണങ്ങള്‍ ഭരണപക്ഷവും ആയുധമാക്കും. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതും സഭയെ പ്രക്ഷുബ്ധമാക്കുമെന്നുറപ്പ്.































