ന്യൂഡൽഹി : നാളെ പ്രഖ്യാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ പൊതുസമ്മേളനം വിവാദത്തില്‍. ആള്‍കൂട്ടങ്ങള്‍ കൊവിഡ് വ്യാപനകാരണമാകുന്നു എന്ന പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി തന്നെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത് ചൂണ്ടികാട്ടിയാണ് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ യാത്ര.
പ്രധാനമന്ത്രിയുടെ വാക്കും പ്രവൃത്തിയും ഒന്നല്ല എന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നടത്തുന്ന വാരണാസി സന്ദര്‍ശനത്തിനെതിരെയാണ് വിമര്‍ശനം. ഈ വര്‍ഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന പ്രധാനമന്ത്രി 1500 കോടിയുടെ വികസന പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തും.
ഇതിന് തുടര്‍ച്ചയായാണ് പൊതുസമ്മേളനം. കൊവിഡ് ചട്ടങ്ങള്‍ പാലിച്ചാകും സമ്മേളനം എന്നാണ് ബിജെപിയുടെ നിലപാട്. പ്രധാനമന്ത്രിയെ ജനങ്ങളോട് സംവദിക്കുന്നതില്‍ നിന്ന് തടയാന്‍ കോണ്‍ഗ്രസിന് അര്‍ഹത ഇല്ലെന്നാണ് ബിജെപിയുടെ വാദം. പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ ജനങ്ങളെ ഉപദേശിക്കാന്‍ പ്രധാനമന്ത്രിക്കുള്ള യോഗ്യത നഷ്ടമാകും എന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തോട് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.