കൊച്ചി : ചോദ്യം ചെയ്യലിനായി പലപ്രാവശ്യം വിളിപ്പിച്ചിട്ടും ഹാജരാകാതെ വാഴക്കാല ലഹരിമരുന്നു കേസിലെ പ്രതി ടീച്ചർ എന്ന സുസ്മിത ഫിലിപ്പിന്റെ സഹായി ഷമീർ റാവുത്തർ. ഷമീർ എവിടെയാണ് എന്നതിനെ കുറിച്ച് അറിവില്ലെന്നാണ് എക്സൈസ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കൊച്ചിയിൽ ലഹരിമരുന്നു വിതരണത്തിനു സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും വിരുന്നുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നവരിൽ പ്രധാനിയാണ് സുസ്മിത ഫിലിപ്പ്. പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങളും കണ്ടെത്തിയതോടെ അന്വേഷണ സംഘം ഇവരെ അറസ്റ്റു ചെയ്തിരുന്നു. സുസ്മിതയുമായുള്ള ഷമീർ റാവുത്തറിന്റെ ബന്ധം വ്യക്തമായതോടെയാണ് ഇയാളോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ഇരുവരും കൊച്ചിയിൽ എംജി റോഡിൽ ഉൾപ്പെടെ ഹോട്ടൽ മുറികൾ എടുത്തിരുന്നതും ഒരുമിച്ചു താമസിച്ചതിന്റെയും വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
കേസിൽ പ്രതിയല്ലെങ്കിലും നിർണായകമായ വിവരങ്ങൾ ഷമീറിൽനിന്നു ലഭിക്കാനുണ്ട് എന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഷമീർ സംസ്ഥാനം വിട്ടിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. വിദേശത്തേക്കു കടന്നിരിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.
ലഹരികടത്തു സംഘത്തിന് പണം നൽകിയവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് അന്വേഷണസംഘം പരിശോധനയും ചോദ്യം ചെയ്യലുകളും നടത്തി.
ലഹരി വിൽപനയ്ക്കായി പണം നൽകിയവരെക്കുറിച്ച് ജയിലിലുള്ള പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. കൂടുതൽ ഫണ്ടർമാർക്കെതിരെ അന്വേഷണം നീങ്ങുന്നുണ്ട്. അക്കൗണ്ടിലൂടെ പണം നൽകി അന്വേഷണ സംഘത്തിന്റെ വലയിൽ ആയവർ അല്ലാതെ ചിലരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരോടും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു.