എറണാകുളം : കോതമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫിൽ പെയ്മെന്റ് സീറ്റ് ആരോപണം ഉയരുന്നു. കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിന് സീറ്റ് ഉറപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് കോൺഗ്രസിന്റെ ഒരു സമുന്നത നേതാവാണെന്നാണ് പരക്കെ സംസാരം. കോതമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന വികാരം ശക്തമാകുന്നതിനിടയിലാണ് ജില്ലയിൽത്തന്നെയുള്ള ഉന്നത നേതാവിന്റെ പങ്ക് സംബന്ധിച്ച ചില സൂചനകൾ പുറത്ത് വരുന്നത്. പെയ്മെന്റ് സീറ്റ് ആരോപണവും ശക്തമാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തുടർച്ചയായ പരാജയം യുഡിഎഫ് നേതാക്കളിലും പ്രവർത്തകരിലും കടുത്ത നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. യു.ഡി.എഫിന്റെ കോട്ട എന്നറിയപ്പെട്ടിരുന്ന കോതമംഗലത്ത് തുടർച്ചയായി രണ്ട് തവണയും വിജയിച്ചത് സിപിഎമ്മിന്റെ ആന്റണി ജോൺ ആണ്. 2016ൽ ടി യു കുരുവിളയെയും 2021ൽ ഷിബു തെക്കുംപുറത്തിനെയുമാണ് ആന്റണി ജോൺ പരാജയപ്പെടുത്തിയത്.
ഇത്തവണയും ആന്റണി ജോൺ തന്നെയാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറം തന്നെയെത്താനാണ് സാധ്യത. ഇതോടെ കോതമംഗലം സീറ്റ് യുഡിഎഫിന് ഇത്തവണയും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും. ഇതോടെ സീറ്റ് ഏറ്റെടുക്കണമെന്ന വികാരം കോൺഗ്രസിൽ ശക്തമാണ്. ഷിബു തെക്കുംപുറത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായ വികാരം നിലനിൽക്കുന്നുണ്ട്. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ഷിബു നേതൃത്വം നൽകുന്ന ‘എന്റെ നാട് ‘ സൊസൈറ്റിയുടെ പ്രവർത്തകരെ ഉപയോഗിച്ചെന്ന ആരോപണമുണ്ട്. കോതമംഗലത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ഷിബു ശ്രമിക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്.
2021 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉയർത്തിക്കൊണ്ടുവന്ന കൊള്ളപ്പലിശക്കാരൻ എന്ന ലേബൽ മാറ്റിയെടുക്കാൻ സാധിക്കാത്തതും ഷിബുവിന് വലിയ തിരിച്ചടിയാകും. ഷിബു തെക്കുംപുറം നേതൃത്വം നൽകുന്ന കെഎൽഎം എന്ന സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. ഒരു വശത്ത് തല്ലലും മറുവശത്ത് തലോടലും, അതാണ് കെഎൽഎമ്മും എന്റെ നാട് എന്ന പ്രസ്ഥാനവുമെന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു.





























