തിരുവനന്തപുരം : ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ സമ്മേളന ഹാളിൽവെച്ച് വനിതാ അംഗം പീഡന പരാതി ഉയർത്തിയതിനെത്തുടർന്ന് സിപിഎം പാളയം ലോക്കൽ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. നിലവിളിച്ച വനിതാ അംഗം, ആരോപണ വിധേയനായ നേതാവിനെ സെക്രട്ടറിയാക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് മറ്റൊരു ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ട ഏരിയ നേതാവ് ഐ.പി.ബിനുവിനെ പാളയം ലോക്കൽ സെക്രട്ടറിയാക്കി.
പാർട്ടി ആസ്ഥാനമായ എകെജി സെന്റർ ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റിയിലായിരുന്നു നാടകീയ രംഗങ്ങൾ ഉണ്ടായത്. മുതിർന്ന നേതാവിനെതിരെയായിരുന്നു വനിതാ അംഗത്തിന്റെ പീഡന പരാതി. സമ്മേളന ഹാളിൽ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവും എത്തിയതോടെ വനിതാ അംഗം ആരോപണവുമായി രംഗത്തെത്തി. വനിതാ അംഗം നിലവിളിച്ചതോടെ മറ്റ് അംഗങ്ങൾ പരിഭ്രാന്തരായി.
വനിതാ അംഗം ആത്മഹത്യാഭീഷണി മുഴക്കിയതോടെ ജില്ലാ സെക്രട്ടറി മുതിർന്ന നേതാക്കളുമായി വിഷയം ചർച്ച ചെയ്തു. ഏരിയ കമ്മിറ്റി ചുമതലക്കാരനും നഗരസഭ മുൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐ.പി. ബിനുവിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കാമെന്ന് ആനാവൂർ നാഗപ്പൻ നിർദേശിച്ചു. ജനറൽ ഹോസ്പിറ്റൽ ലോക്കൽ കമ്മിറ്റിയിലായിരുന്നു ബിനു പ്രവർത്തിച്ചിരുന്നത്.
ആരോപണ വിധേയനെയും പരാതിക്കാരിയെയും പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ലോക്കൽ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടുള്ള ചിലരുടെ നീക്കങ്ങളാണ് പീഡന പരാതിക്കു പിന്നിലെന്നും വിലയിരുത്തലുണ്ട്. സമ്മേളന കാലം കഴിഞ്ഞാൽ നേതാക്കളിൽ ചിലർക്കെതിരെ നടപടിയുണ്ടായെക്കും.