അബുദാബി : തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വീസക്കാർക്കും യുഎഇ യിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) യും ദേശീയ ദുരന്ത നിവാരണ സമിതിയും അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക.
ഇവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം. യാത്ര ചെയ്യുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുളളവർക്കും ഇത്തരത്തിൽ പ്രവേശനം അനുവദിക്കും.
മോഡേണ, ഫൈസർ-ബയോടെക് , ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫോർഡ്/ആസ്ട്ര സെനേക, കോവിഡ്ഷീൽഡ് (ഓക്സ്ഫോർഡ്/ആസ്ട്രസെനേക ഫോർമുലേഷൻ), സിനോഫാം, സിനോവാക് കൊറോണ വാക്സിൻ എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകൾ. ഇതിൽ കോവിഷീൽഡാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്