ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശിലെ പര്‍വനൂവില്‍ കേബിള്‍ കാറിന് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് പതിനൊന്ന് വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങി. ഇവരെ രക്ഷിക്കാന്‍ മറ്റൊരു കേബിള്‍ കാര്‍ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. ടിംബര്‍ ട്രയല്‍ ഓപറേറ്റര്‍മാരുടെ സാങ്കേതിക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പോലീസ് സംഘം നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. മൊത്തം 11 വിനോദസഞ്ചാരികളുമായാണ് കേബിള്‍ കാര്‍ ആകാശത്ത് കുടുങ്ങിയത്.
ടിംബര്‍ ട്രെയില്‍ റിസോര്‍ട്ട് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് പര്‍വാനോ ഉദ്യോഗസ്ഥന്‍ ചത്താര്‍ സിംഗ് പറഞ്ഞു. വിനോദസഞ്ചാരികളെ ഉടന്‍ രക്ഷപ്പെടുത്തിയില്ലെങ്കില്‍ എന്‍ഡിആര്‍എഫ് സംഘത്തെയും വിളിക്കും. കഴിഞ്ഞ രണ്ട് മണിക്കൂറായി കേബിള്‍ കാര്‍ കുടുങ്ങിക്കിടക്കുകയാണ്. 1992 ഒക്ടോബറില്‍ 11 യാത്രക്കാര്‍ കുടുങ്ങിയപ്പോള്‍ സമാനമായ ഒരു സംഭവം ഇതേ റോപ്വേയില്‍ ഉണ്ടായിരുന്നു. ഇവരെ പിന്നീട് വ്യോമസേനയാണ് രക്ഷപ്പെടുത്തിയത്. ഏപ്രിലില്‍ ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ വിനോദസഞ്ചാരികള്‍ 40 മണിക്കൂറിലേറെ കേബിള്‍ കാറുകളില്‍ കുടുങ്ങി മൂന്നു പേര്‍ മരിച്ചിരുന്നു.