തിരുവനന്തപുരം : തൊഴിൽ നഷ്ടപ്പെട്ട ബാർഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന് 77.50 ലക്ഷം രൂപ അനുവദിച്ചുവെന്ന് മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. ബോർഡ് വഴി നടപ്പാക്കിയ സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിൽ നഷ്ടപ്പെട്ട ക്ഷേമനിധി അംഗങ്ങളായ എല്ലാ ബാർ തൊഴിലാളികൾക്കും പരമാവധി സംരക്ഷണവും സഹായവും നൽകും.
തൊഴിൽ നഷ്ടപ്പെട്ടവർ നൽകുന്ന പദ്ധതിയനുസരിച്ച് 2,50,000 രൂപ ടേം ലോണായും 50,000 രൂപ ഗ്രാന്റ് അല്ലെങ്കിൽ സബ്‌സിഡിയും ചേർത്ത് പരമാവധി മൂന്നു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ലഭിച്ച 66 അപേക്ഷകളിൽ യോഗ്യരായ 26 പേർക്ക് ധനസഹായം നൽകാൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. നിയമസഭയിൽ മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ ബാർ തൊഴിലാളികളായിരുന്ന അനിൽകുമാർ, അജിത്കുമാർ, സാബു ആന്റണി എന്നിവർക്ക് സഹായധനം വിതരണം ചെയ്തു. ബോർഡ് ചെയർമാൻ സി കെ മണിശങ്കർ, ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ബീനാമോൾ വർഗീസ് എന്നിവർ പങ്കെടുത്തു.