തിരുവല്ല : പ്രവർത്തന മൂലധനമില്ലാതെ ട്രാക്കോ കേബിൾ കമ്പനിയെന്ന പൊതുമേഖലാ സ്ഥാപനം കൂരിരുട്ടിൽ. വൈദ്യുതി ബോർഡിനും വീടു വയറിങ്ങിനുമായി കേബിളുകളും കണ്ടക്ടറുകളും നിർമിക്കുന്ന സ്ഥാപനത്തിൽ മൂന്ന് മാസമായി തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ട്. ഇതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഐക്യട്രേഡ് യൂണിയന്‍. ഇതിന്‍റെ ഭാഗമായി തിങ്കാളാഴ്ച തിരുവല്ലയില്‍ കമ്പനിപ്പടിക്കല്‍ വെച്ച് പട്ടിണിക്കഞ്ഞി സമരം നടത്തുവെന്ന് ഐക്യട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഈ സാമ്പത്തിക വർഷം വൈദ്യുതിബോർഡിൽ നിന്ന് 150 കോടി രൂപയുടെ 2 ഓർഡറുകൾ ലഭിച്ചെങ്കിലും ഉൽപന്നം നിർമിച്ചുനൽകാൻ പണമില്ലാത്തതിനാൽ ലഭിച്ച ഓർഡർ നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഇതുവരെ 20 കോടി രൂപയുടെ സാധനങ്ങൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. കമ്പനിക്ക് പൗവ്വർ ഫൈനാൻസ് കോർപറേഷനിൽ 80 കോടിയുടെയും 2 ബാങ്കുകളിലായി 50 കോടിയുടെയും ബാധ്യതയുണ്ട്. ഇതു കാരണം വായ്പയെടുത്ത് ഓർഡർ നിർമാണം പൂർത്തിയാക്കാനും കഴിയുന്നില്ല. ബാങ്കുകളിൽ നിന്നു വായ്പയെടുക്കാൻ സർക്കാർ ഗ്യാരന്റി നൽകുന്നില്ലെന്നും പരാതിയുണ്ട്. തിരുവല്ലയിലെ കമ്പനി 1991ലാണ് വ്യാവസായികാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയത്. തിരുവല്ലയിലും ഇരുമ്പനത്തും ലോ ടെൻഷൻ, ഹൈ ടെൻഷൻ കേബിളുകൾ, എസിആർ കണ്ടക്ടേഴ്സ് എന്നിവയാണ് നിർമിക്കുന്നത്. രണ്ടിടത്തും 3 വർഷമായി നാമമാത്രമായ ഉൽപാദനം മാത്രമാണ് നടക്കുന്നത്. 6 മാസമായി ഉൽപാദനം പൂർണമായി നിലച്ചിരിക്കുകയാണ്.
2017 ൽ വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ പോലും ഇതുവരെ നൽകിയിട്ടില്ല. 19 മാസമായി പിഎഫ് വിഹിതം കമ്പനി അടച്ചിട്ടില്ല. ഇതുകാരണം തൊഴിലാളികൾക്ക് പിഎഫിൽനിന്നു വായ്പ എടുക്കാനും കഴിയുന്നില്ല. 2022 മുതൽ ശമ്പളം ഓരോ മാസവും പകുതിയോ അതിന്റെ പകുതിയോ ആയി തവണകളായിട്ടാണ് നൽകുന്നത്. 3 യൂണിറ്റുകളിലുമായി ഒരു മാസം ഒരു കോടി രൂപ ശമ്പളം നൽകാനായി വേണ്ടിവരും. കമ്പനിയിലെ തൊഴിലാളികളുടെ സഹകരണ സംഘത്തിൽ പോലും കമ്പനി കടത്തിലാണ്. ഒരു കോടി രൂപയാണ് സംഘത്തിനു നൽകാനുള്ളത്. കഴിഞ്ഞ വർഷം വിരമിച്ച തൊഴിലാളികൾക്ക് ആനുകൂല്യമായി കമ്പനി നൽകിയ ചെക്ക് പണമില്ലാതെ മടങ്ങിയിരുന്നു. പിന്നീട് കോടതിയിൽ കേസ് ഫയൽ ചെയ്താണ് ആനുകൂല്യം ലഭിച്ചത്.





























