റാന്നി: മദ്യപാനികളെ കൊണ്ട് പൊറുതിമുട്ടി റാന്നി കോളേജ് റോഡിലെ വ്യാപാരികൾ. ഇവിടെ സ്ഥിതി ചെയ്യുന്ന വെബ്‌കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങി സമീപത്തുള്ള ചെറിയ പെട്ടിക്കടകളിലും ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലും വെച്ച് മദ്യപിച്ച ശേഷം ഇക്കൂട്ടർ വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൻ നിൽക്കുകയാണ് പതിവ്. ഇത് വ്യാപാരികൾക്കും പെതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വ്യാപാരികൾ ഇതിനെ ചോദ്യം ചെയ്താൽ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ചെല്ലുന്നതും പതിവാണ്. അതിനാൽ പലരും ഇതൊന്നും കണ്ടില്ല എന്ന് നടക്കുന്നതാണ് പതിവ്.
ഏറെ രാവിലെ തന്നെ സമീപത്തെ കടകളുടെ വരാന്തയിൽ തമ്പടിക്കുന്ന ഇക്കൂട്ടരിൽ പലരും പല കേസുകളിലും ഉൾപ്പെട്ടിട്ടുളളതായും വ്യാപാരികൾ പറയുന്നു. അതിനാൽ പേടിച്ചാണ് ഇവരെ എതിർത്ത് ഒന്നും ആരും പറയാത്തത്. റാന്നി സെൻറ് തോമസ് കോളേജിലേക്കുള്ള പ്രധാന റോഡിൽ ദിവസേന നൂറുകണക്കിന്ന് കുട്ടികളാണ് ഇതിലെ രാവിലെയും വൈകീട്ടും നടന്നു പോകുന്നത്. ഇക്കൂട്ടരുടെ അസഭ്യം പറച്ചിലും ശല്യവും കാരണം പല കുട്ടികളും ഓട്ടോയിലും ഐത്തല റോഡിലൂടെയുമാണ് കോളേജിലേക്ക് പോകുന്നത്. പഴവങ്ങാടി പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നീ സർക്കാർ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മദ്യത്തിന്റെ ലഹരിയിൽ ഇവർ പരസ്പരം എറ്റുമുട്ടുന്നതും നഗ്നതാ പ്രദർശനവും ഇവിടെ പതിവ് കാഴ്ച്ചയാണ്.
മദ്യത്തിനു പുറമെ കഞ്ചാവിന്റെ ഉപയോഗവും കഞ്ചാവ് കച്ചവടവും ഇവിടെ പൊടി പൊടിക്കുകയാണ്. നിരോധിക്കപ്പെട്ട പല പുകയില ഉത്പന്നങ്ങളും വെബ്‌കോ ഔട്ട്ലെറ്റിന്റെ സമീപത്തുള്ള കടകളിൽ വിൽക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഇവരെകൊണ്ട് പെറുതിമുട്ടിയ വ്യാപാരികൾ ആർക്ക് പരാതി നൽകണം എന്ന് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. എന്നാൽ ഇതിന് പരിഹാരം കാണെണ്ട പോലീസ്, എക്സൈസ് വകുപ്പുകൾ ഈ റോഡിൽ തിരിഞ്ഞു നോക്കാറില്ലെന്നും വ്യാപാരികൾ പറയുന്നു. എത്രയും പെട്ടെന്ന് ഇതിന് ഒരു ശാശ്വത പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.





























