റാന്നി: ഇട്ടിയപ്പാറ ടൗണിന്റെ ഹൃദയഭാഗത്തൂടെ ഒഴുകുന്ന തോട്ടിൽ മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയായി മാറുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ പഴവങ്ങാടി പഞ്ചായത്ത് അധികൃതരും, ജന പ്രധിനിധികളും ഒത്തുകളിക്കുന്നു എന്ന് ശക്തമായ ആരോപണവുമായി ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. ദിവസങ്ങൾക്ക് മുൻപ് റാന്നിയിലെ ബിവറേജസ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചിരുന്ന നൂറു കണക്കിന് വരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും, ചില്ലു കുപ്പികളും പ്ലാസ്റ്റ്റ്റിക്ക് മാലിന്യങ്ങളും പട്ടാപകൽ തോട്ടിലേക്ക് തള്ളിയിരുന്നു. ഈ കാര്യം പറഞ്ഞു പഞ്ചായത്തിൽ വിളിച്ചറിയിച്ചപ്പോൾ ഞങ്ങൾക്ക് അറിയാമെന്നും എന്നാൽ ഞങ്ങൾ എല്ലാവരും ഇവിടെനിന്ന് സ്ഥലം മാറ്റം കിട്ടിയിരിക്കുകയാണ് എന്നും ഇനി വരുന്നവർ അതെല്ലാം നോക്കിക്കൊള്ളും എന്ന് പഞ്ചായത്ത് ജീവനക്കാർ പറഞ്ഞതായും പറയുന്നു.
മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് മൂലം ചെറിയൊരു മഴ പെയ്താൽ പോലും ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥിതിചെയ്യുന്ന കടകളിൽ വെള്ളം കയറുന്നത് പതിവായി. കഴിഞ്ഞ മാസം പെയ്ത മഴയിൽ നിരവധി കടകളിൽ വെള്ളം കയറി എന്നിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികൃതർ നിരുത്തരവാദിത്വപരമായി പെരുമാറുന്നു എന്നാണ് അക്ഷേപം. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി എല്ലാ കടകളിൽ നിന്നും 50 രൂപ മേടിക്കുമെങ്കിലും സമയാ സമയങ്ങളിൽ മാലിന്യങ്ങൾ ശേഖരിക്കുവാൻ തൊഴിലാളികൾ എത്തുന്നില്ല എന്നും ആരോപണമുണ്ട്. തോടിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലുകൾ ഉൾപ്പടെ നിരവധി കടകളുടെയും മലിന ജലവും, കക്കൂസ് മാലിന്യങ്ങളും ഒഴിക്കിക്കളയുന്നത് ഈ തോട്ടിലേക്കാണ്. ആയിരക്കണക്കിന് ആളുകൾ ദിവസേന വന്നു പോകുന്ന പ്രധാന പട്ടണമാണ് ഇട്ടിയപ്പാറ. കാലവർഷത്തിനുശേഷം സാംക്രമിക രോഗങ്ങൾ പടരുമ്പോൾ പഞ്ചായത്ത് അധികൃതരുടെയും, ആരോഗ്യ വകുപ്പിന്റെയും അനങ്ങാപ്പാറ നയം രോഗങ്ങൾ പടർന്നു പന്തലിക്കുന്നതിന് കാരണമാകാമെന്ന ആശങ്കയുമുണ്ട്.





























