റാന്നി : പഴവങ്ങാടി പഞ്ചായത്തിൽ ക്ലീനിംങ് ജോലിക്കാരുണ്ടെങ്കിലും സ്റ്റാൻ്റ് വൃത്തിയാക്കുവാൻ മറ്റുള്ളവർ ആരെങ്കിലും വേണമെന്നായി ഇപ്പോഴത്തെ അവസ്ഥ. ബസ് സ്റ്റാൻ്റിലെ ഭൂരിപക്ഷം കടകളുടെ മുൻവശവും വ്യാപാരികള്‍ തന്നെ വൃത്തിയാക്കുമെങ്കിലും യാത്രക്കാർ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും സമീപത്തെ മരങ്ങളിൽ നിന്നും വീഴുന്ന ഇലകളും ദിവസങ്ങളോളം സ്റ്റാൻ്റിൽ പറന്നു നടക്കും. മഴക്കാലമാകുമ്പോൾ ചപ്പുചവറുകൾ അളിഞ്ഞ വലിയ കൂനകൾ കാണാനാകും. പഞ്ചായത്തിൽ പരാതി പറഞ്ഞാൽ പലപ്പോഴും നടപടി ഉണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ജീവനക്കാര്‍ക്ക് യൂണിയൻ ഉള്ളതിനാൽ പലരുടേയും പേരിൽ നടപടി സ്വീകരിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഭയമാണെന്നാണ് പറയുന്നത്. പഴവങ്ങാടിയിൽ ക്ലീനിംങ് ജോലികൾക്കായി ആറോളം പേര് ഉണ്ടെന്നിരിക്കെയാണ് ഈ ജോലി മറ്റുള്ളവർ ചെയ്യേണ്ടി വരുന്നത്. മുൻപ് ഇട്ടിയപ്പാറ ബസ് സ്റ്റാന്‍റില്‍ മാലിന്യങ്ങൾ നിറഞ്ഞപ്പോൾ ജനപ്രതിനിധികൾ ഇറങ്ങി തൂത്ത് വാരിയത് ജനശ്രദ്ധ നേടിയിരുന്നു. അന്ന് ഇതിന് നേതൃത്വം നല്‍കിയ ആളാണ് ഇപ്പോള്‍ ഭരണസമതി പ്രസിഡന്‍റായി ഇരിക്കുന്നത്. പഴവങ്ങാടിയിൽ സ്ലീപ്പർ ജോലികൾ ചെയ്തു വരുന്ന സ്ഥിരം ജീവനക്കാര്‍ പലരും പകരക്കാരെ ഏർപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. പകരക്കാരായാലും ജോലി നടന്നിരുന്നെങ്കിൽ നാട്ടുകാർക്കാശ്വാസമായിരുന്നു. സ്റ്റാൻ്റിൽ മാലിന്യം കൂടുമ്പോൾ സമീപത്തെ സ്ഥാപനങ്ങളിലെ ജോലിക്കാർ ഇറങ്ങി തൂക്കാറുള്ളത് ഇവിടെ സ്ഥിരം കാഴ്ചയാണ്.