ബത്തേരി : ബത്തേരി നഗരത്തിൽ 20 മുതൽ ഗതാഗത നിയന്ത്രണം കർശനമാക്കാൻ ട്രാഫിക് ഉപദേശക സമിതി യോഗം തീരുമാനിച്ചതായി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ അടച്ചിടലിന്റെ ഭാഗമായാണ് മുമ്പുണ്ടായ ഗതാഗത നിയന്ത്രണങ്ങളിൽ അയവുണ്ടായത്.
സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കൂടി തുറക്കുന്നതോടെ നഗരത്തിൽ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് കണക്കി ലെടുത്താണ് നിയന്ത്രണം പഴയത് പോലെ കർശനമാക്കുന്നത്. അനുവദിച്ച ഭാഗങ്ങളിൽ മാത്രം സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
നിയന്ത്രണം ഇങ്ങനെ
അസംപ്‌ഷൻ സ്‌കൂൾ മുതൽ പഴം പച്ചക്കറി വരെ നോ പാർക്കിങ്. ആംബുലൻസ് പാർക്കിങ് അസംപ്‌ഷൻ ഷോപ്പിങ് കോംപ്ലക്‌സിന് മുൻവശം. മലബാർ ഗോൾഡിന് മുൻവശം ബസുകൾക്ക് ആളെ ഇറക്കാനും കയറ്റാനും സൗകര്യം. ലോക്കൽ ജീപ്പുകൾക്ക് വില്ലേജിന് മുമ്പിൽ സ്‌റ്റാൻഡ്.
കട്ടയാട് റോഡിന് മുമ്പിലും ബൂട്‌സ് ഫുട്‌വെയറിന് മുൻവശവും സീബ്രാലൈൻ. ചുങ്കം മെഡിക്കൽസിന് മുമ്പിൽ ബസ്‌ബേ. മത്തായീസ് ബേക്കറി മുതൽ കെഎസ്‌ഇബി വരെ സ്വകാര്യ വാഹന പാർക്കിങ്.ഫ്‌ളോറ ടൂറിസ്‌റ്റ് ഹോം മുതൽ ആൽഫ വരെ വെള്ളിമൂങ്ങ സ്‌റ്റാൻഡ്.
ആൽഫ മുതൽ ശ്രീകൃഷ്‌ണ ടൂറിസ്‌റ്റ് ഹോം വരെ ബൈക്ക് പാർക്കിങ്. കീർത്തി ടവറിന്റെ പരിധിക്കപ്പുറം ഷിഫ മെഡിക്കൽസ് വരെ ഓട്ടൊ സ്‌റ്റാൻഡ്. ദ്വാരക റോഡ് മുതൽ കീർത്തി ടവർ വരെ ബസ്‌ബേ. കോഫി ഹൗസ് മുതൽ ദ്വാരക റോഡ് വരെ നോ പാർക്കിങ്.
ഹാൻടെക്‌സ് മുതൽ പഴയ ട്രഷറി വരെ സ്വകാര്യ പാർക്കിങ്. വില്ലേജ് ഓഫീസ് മുതൽ ട്രാഫിക് ജംങ്‌ഷൻ വരെ ഇരുഭാഗത്തും നോ പാർക്കിങ്. ഫുട്‌പാത്ത് കൈയേറിയും ഹൈവേയിൽ ഗുഡ്‌സ് വാഹനത്തിൽ നടത്തുന്നതുമായ കച്ചവടം നിയന്ത്രിക്കും.
ഗുഡ്‌സിൽ മത്സ്യം മുറിച്ച് വിൽക്കുന്നത് നിരോധിക്കും. ഓട്ടോ ടാക്‌സി സ്‌റ്റാൻഡുകളിൽ അനുവദിച്ചതിൽ കൂടുതൽ വാഹനങ്ങൾ പാടില്ല. സ്‌റ്റിക്കർ പതിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാവും. ചുള്ളിയോട് റോഡിൽ 100 മീറ്റർ ദൂരം വാഹനങ്ങൾക്ക് പരിധിയില്ലാതെ പാർക്കിങ്.
പുൽപ്പള്ളി റോഡിൽ ബസുകൾക്ക് നവരംഗ് സ്‌റ്റുഡിയോവിന് മുമ്പിൽ സ്‌റ്റോപ്പ്. എംഇഎസ് റ്റേ് മുതൽ വലിയ ഗേറ്റ് വരെ ഉന്തുവണ്ടികൾ. ഡബ്ലിയുഎംഒ റോഡ് പൂർണമായും നോ പാർക്കിങ്. ടെമ്പൊകളും ഗുഡ്‌സുകളും കാർഷിക വികസന ബാങ്കിന് പരിസരം നിർത്തിയിടുക.
ഗാന്ധി പ്രതിമക്ക് സമീപം ഒരുനിരയിൽ മാത്രം കാർ, ബൈക്ക് പാർക്കിങ്. രാജീവ് ഗാന്ധി മിനി ബൈപാസ് റോഡ് മുതൽ 50 മീറ്റർ വിട്ട് ചക്കാലക്കൽ ടൂറിസ്‌റ്റ് ഹോം വരെ ചെറു വാഹനങ്ങൾക്ക് വിലങ്ങത്തിൽ പാർക്കിങ്. ലുലു ജങ്‌ഷൻ മുതൽ ഗീതാഞ്ജലി പമ്പ് വരെ ഷെഡ് കെട്ടിയുള്ള കച്ചവടം പാടില്ല.
രണ്ട് മണിക്കൂറിലധികം നിർത്തിയിടുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും. സ്‌റ്റാൻഡിൽ ബസുകൾ അഞ്ച് മിനിറ്റിൽ കൂടുതൽ നിർത്തിയിടരുത്. നഗരസഭ ചെയർമാൻ ടി കെ രമേശ്, സ്ഥിരം സമിതി ചെയർമാൻമാരായ സി കെ സഹദേവൻ, ടോം ജോസ്, പൊലീസ് ഓഫീസർ കെ എം റംലത്ത്, അനീഷ് ബി നായർ, ജിനേഷ് പൗലോസ്, എ കെ വിനോദ്, ജിജി അലക്‌സ്, പി എം ബീരാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.