കോന്നി: കോന്നി സെൻട്രൽ ജംഗ്ഷനിൽ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രാഫിക് സിഗ്നൽ ലൈറ്റുകള്‍ സ്ഥാപിക്കുന്നു. കോന്നി ഗ്രാമപഞ്ചായത്ത് ഗതാഗത ഉപദേശക സമിതി കൂടുകയും തുടര്‍ന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശത്തോടെ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനമെടുക്കുകയായിരുന്നു. ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും അതിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിനും ഏജൻസിയെ ചുമതലപ്പെടുത്തി. പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം ആരംഭിച്ചതെങ്കിലും ചെറിയ കാലതാമസം ഉണ്ടാകുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രാഫിക് സിഗ്നൽ ലൈറ്റുകള്‍ പൂർണ്ണ തോതിൽ പ്രവര്‍ത്തന സജ്ജമാകും. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം മുന്‍കൈയെടുത്താണ് ഇവിടെ സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നത്.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചെങ്കിലും പാതയിലെ പ്രധാന സ്ഥലമായ കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ഇല്ലാത്തത് നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. കോന്നി – ചന്ദനപ്പള്ളി റോഡും കോന്നി – തണ്ണിത്തോട് റോഡും പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ സംഗമിക്കുന്ന ജംഗ്ഷന്‍ ആണ് കോന്നി. തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് പതിവാണ്. ശബരിമല തീർത്ഥാടന സമയത്തും സ്കൂൾ സമയങ്ങളിലും ഇത് വർദ്ധിക്കും. ഗതാഗതക്കുരുക്ക് വർദ്ധിക്കുമ്പോൾ പോലീസിന്റെയും ഹോം ഗാർഡിന്റെയും സഹായത്തോടെയാണ് ട്രാഫിക് നിയന്ത്രിക്കുന്നത്.
സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഗതാഗത അവലോകന യോഗങ്ങളിലും താലൂക്ക് വികസന സമിതി യോഗത്തിലും പലതവണ ഉയർന്നിട്ടുണ്ട്. സെൻട്രൽ ജംഗ്ഷനിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ പത്തനാപുരം റോഡിൽ നാരായണപുരം ചന്തയ്ക്ക് സമീപം വരെയും പത്തനംതിട്ട റോഡിൽ പഞ്ചായത്ത് ബസ്റ്റാൻഡ് വരെയും തണ്ണിത്തോട് റോഡിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയും ചന്ദനപ്പള്ളി റോഡിൽ മിനി സിവിൽ സ്റ്റേഷന് സമീപം വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപം കൊള്ളുന്നത് പതിവാണ്. ട്രാഫിക് സിഗ്നൽ പൂർണ്ണ സജ്ജമാക്കുന്നതോടെ സെൻട്രൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാകുമെന്നും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോജി എബ്രഹാം പറഞ്ഞു





























