ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദിൽ വ്രതം മുറിക്കുന്നതിനായി പാക്കറ്റ് പാനീയം കുടിച്ച 33-കാരൻ ദാരുണമായി മരിച്ചു. ഹനുമാൻ നഗർ സ്വദേശിയായ അങ്കുഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വ്രതം മുറിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സംഭവം നടന്നത്. വ്രതത്തിലായിരുന്ന അങ്കുഷ് കുടുംബാംഗങ്ങൾക്കൊപ്പം ഫ്രൂട്ടി കുടിച്ചതിന് പിന്നാലെ കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഇയാളുടെ ആരോഗ്യനില വല്ലാതെ വഷളായി. ഉടൻ തന്നെ കുടുംബാംഗങ്ങൾ അങ്കുഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. പുലർച്ചെ 1.30-ഓടെ സർവോദയ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നിലവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.





























