ന്യൂഡൽഹി: ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ 27കാരിയായ ഡൽഹി സ്വദേശിനിയെ റിസോർട്ടിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ രാധ ഗായത്രിയെയാണ് മസൂറി-ധനോള്‍ട്ടി റോഡിലെ ഹോംസ്റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ ഷക്കര്‍പൂര്‍ സ്വദേശിനിയാണ് ഇവരെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുഗ്രാമിലെ ഒരു ഐ ടി കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
ഭര്‍ത്താവ് സൗമ്യ ശ്രീചരണ്‍ പൂനെയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. 2025 നവംബറിലാണ് ഇരുവരും വിവാഹിതരായത്. ജൂണ്‍ 14-ന് വൈകിയാണ് ദമ്പതികൾ ഹോംസ്റ്റേയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 13-ന് അവര്‍ ഡല്‍ഹിയില്‍ നിന്ന് ഋഷികേശിലേക്ക് പുറപ്പെട്ടിരുന്നു. ജൂണ്‍ 14 ന് രാത്രി 11.30 ന് കിയാന തിപ്രിധാര്‍ പ്രദേശത്തെ ഒരു ഹോംസ്റ്റേയില്‍ മുറിയെടുത്തു. ഉറങ്ങുന്നതിന് മുമ്പ് ഇരുവരും മുറിയില്‍ വെച്ച് മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ഹോംസ്റ്റേ നടത്തിപ്പുകാരാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.
രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്ന് ഭര്‍ത്താവാണ് ഹോംസ്റ്റേയിലുള്ളവരെ അറിയിച്ചത്. മൂക്കിലൂടെ ചോര വന്നിരുന്നുവെന്ന് ഭർത്താവ് പറഞ്ഞതായും പൊലീസ് പറയുന്നു.ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ‘മുറി വിശദമായി പരിശോധിച്ചു, ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചു. കേസിന്റെ എല്ലാ വശങ്ങളും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും ഫോറന്‍സിക് വിശകലനത്തിനും ശേഷമേ മരണകാരണം കൃത്യമായി അറിയാന്‍ കഴിയൂ,’ പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്കമാക്കി.




























