ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയിൽ വൻ ട്രെയിൻ ദുരന്തം. ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 120 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയവയിൽ പത്ത് ബോഗികളാണ് അപകടത്തിൽ പെട്ടത്. 800-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
മൂന്ന് ട്രെയിനുകളായിരുന്നു അപകടത്തിൽ പെട്ടത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. തുടർന്ന് കോറണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റുകയും, ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൌറ ട്രെയിൻ ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒഡീഷയിലെ യശ്വന്ത്പൂർ-ഹൌറ എക്സ്പ്രെസിന്റെ നാല് ബോഗികളും പാളംതെറ്റുകയായിരുന്നു.
അപകടത്തിൽ പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം. റിസർവ് ചെയ്ത യാത്രക്കാരുടെ വിവരങ്ങൾ എല്ലാം എടുത്തതായും ഇവ ആശുപത്രിയിൽ ഉള്ളവരുടെ വിവരങ്ങളുമായി ഒത്തു നോക്കുകയാണ്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയിരിക്കുന്നത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടാണെന്നും റെയിൽവെ വ്യക്തമാക്കി.