പുണെ : ബരാമതി വിമാനത്താവളത്തിൽ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിൽ സമാനമായ ഒരു അപകടത്തിൽ കൊല്ലപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് ഈ സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെ റൺവേയ്ക്ക് സമീപമുള്ള വിമാനത്താവള പരിസരത്താണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ജനുവരിയിൽ ബരാമതി വിമാനത്താവളത്തിന് സമീപം വിമാനം തകർന്ന് അജിത് പവാറും മറ്റ് നാലുപേരും കൊല്ലപ്പെട്ടിരുന്നു.
അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ, സഹായി, കൂടാതെ പൈലറ്റ് ഇൻ കമാൻഡ് സുമിത് കപൂർ, ഫസ്റ്റ് ഓഫീസർ ശാംഭവി പഥക് എന്നീ രണ്ട് ക്രൂ അംഗങ്ങൾ എന്നിവരുമായി സഞ്ചരിച്ച വിമാനം ജനുവരി 28-ന് രണ്ടാമത്തെ ലാൻഡിങ് ശ്രമത്തിനിടയിലാണ് തകർന്നുവീണത്. മെയ് 13-ന് ബാരാമതിയിൽ ഒരു സ്വകാര്യ കമ്പനിയുടെ മറ്റൊരു പരിശീലന വിമാനവും തകർന്നു വീണിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ലാൻഡിങ്ങിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഒരു ഭാഗം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.



























