തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ വൻ കോഴ ഇടപാടുകൾ നടന്നിട്ടുള്ളതായും, ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് അഡ്വ വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യം ഉന്നയിച്ചു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി കെ മുരളീധരൻ എന്നിവർക്ക് നിവേദനം നൽകിയതായി അദ്ദേഹം പറഞ്ഞു. മേജർ ക്ഷേത്രങ്ങളിൽ നടന്ന നിയമനങ്ങളിൽ ലേലം വിളിയെ തോൽപ്പിക്കുന്ന മത്സരമാണ് നടന്നിരിക്കുന്നത്. 15 മുതൽ അൻപതു ലക്ഷം വരെയും വാങ്ങിയാണ് ചില പോസ്റ്റിങ്ങ് നടന്നതെന്ന് ആരോപണം ഉണ്ട്. അഴിമതി രഹിത ഭരണം കാഴ്ച്ച വെക്കേണ്ട ദേവസ്വം ഭരണത്തിൽ കാഴ്ചക്കാരന്റെ റോൾ മാത്രമാണ് പ്രസിഡന്റിന് ഉള്ളതെന്നും, എല്ലാകാര്യങ്ങളും ഒരു മെമ്പർ ഹൈജാക് ചെയ്തു ബോർഡിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുകയാണെന്നും ജ്യോതിപ്രസാദ് ആരോപിച്ചു.
ദേവസ്വം ഭരണത്തിലോ, സ്ഥലം മാറ്റത്തിലോ അനാവശ്യ ഇടപെടൽ നടത്തുന്ന ആളല്ല ദേവസ്വംമന്ത്രി കെ. മുരളീധരൻ. വ്യക്തമായി കിട്ടിയ ചില സൂചനകളുടെ അടിസ്ഥാനത്തിൽ ആണ് മെമ്പർ സന്തോഷിനെതിരെ താൻ പരാതി കൊടുത്തത്. പ്രശാന്തിന്റെ ബോർഡും സംശയ നിഴലിൽ നിൽക്കുമ്പോൾ, താൻ യോഗത്തിൽ ഇല്ലായിരുന്നു എന്നുപറഞ്ഞു ഒഴിയാൻ സന്തോഷിനു കഴിയില്ല. ഇങ്ങനെ ഒരു തീരുമാനം ഉണ്ട് എന്നറിഞ്ഞിട്ടും എന്തുകൊണ്ട് സന്തോഷ് അത് തടഞ്ഞില്ല. ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും ഒരുകാരണവശാലും ഒഴിഞ്ഞു മാറാൻ മെമ്പർക്കു കഴിയില്ല. മന്ത്രി കെ. മുരളീധരനെയും, മന്ത്രി ഓഫീസിനെയും പുകമറയിൽ നിർത്താനുള്ള മെമ്പർ സന്തോഷിന്റെ നീക്കം വിലപ്പോകില്ലായെന്നും ജ്യോതിപ്രസാദ് പറഞ്ഞു





























