ചെന്നെെ: തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു. സിരുമങ്ങാട് സ്വദേശികളായ ഗണേശ് (17), ദക്ഷിണാമൂർത്തി (17) എന്നിവരാണ് മരിച്ചത്. കുടുങ്ങിക്കിടന്ന പഴങ്ങൾ പുറത്തെടുക്കാനായി തോട്ടി ഉപയോഗിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തോട്ടിയുടെ അറ്റത്ത് ഘടിപ്പിച്ചിരുന്ന അരിവാൾ വൈദ്യുതി ലൈനിൽ തട്ടിയതോടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയും അപകടം ഉണ്ടാവുകയും ചെയ്തത്. അപകടത്തിൽ കാര്യമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ക്രിക്കറ്റ് കളിച്ചതിന് ശേഷം പനനൊങ്ക് പറിക്കാനായി മരത്തിൽ കറിയപ്പോഴാണ് അപകടം ഉണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






























