കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തും. ആ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രി തല ചർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. ഈ മാസം 8 നാണ് സൂചന പണിമുടക്ക്. വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകാൻ ആപ്പ് പുറത്തിറക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ഒന്നര മാസത്തിനുള്ളിൽ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം. അതോടെ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ ലഭിക്കുന്ന സ്ഥിതി ഉണ്ടാകും. എത്ര വിദ്യാർത്ഥികൾക്ക് കൺസക്ഷൻ ലഭിക്കുന്നു എന്ന കണക്ക് ആപ്പിലൂടെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.
22 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസുടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ഗണേഷ്കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ബസുടമകൾ ഉയർത്തിയത്. ആവശ്യങ്ങൾ കേൾക്കാൻ പോലും മന്ത്രി തയ്യാറാവാത്തത് എന്ത്കൊണ്ടാണ്. സ്വകാര്യബസുകളും ഗതാഗതമന്ത്രിക്ക് കീഴിലാണെന്ന് ഓർക്കണം. സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത്. പെർമിറ്റ് പോലും പുതുക്കി നൽകാൻ തയ്യാറാകുന്നില്ലെന്നും ഉടമകൾ പറഞ്ഞു.