തിരുവനന്തപുരം : നാട്ടികയില്‍ 5 പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്‍. നാട്ടിക അപകടം ദൗർഭാഗ്യകരമായ സംഭവമാണ്. ഗതാഗത കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്‍റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും. തുടർന്ന് രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികൾ എടുക്കും. ട്രാൻസ്പോർട് കമ്മീഷണറുടെ നേതൃത്വത്തിൽ രാത്രി പരിശോധന കർശനമാക്കും.
മദ്യപിച്ച് വണ്ടിയോടിച്ചാലും ട്രാഫിക് നിയമങ്ങൾ ലംഘിച്ചാലും കർശന നടപടി ഉണ്ടാകും. ട്രക്കുകൾ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും ലൈൻ ട്രാഫിക് ലംഘിക്കുന്നതും പരിശോധിക്കും. റോഡരികിൽ ആളുകൾ കിടക്കുന്നുണ്ടെങ്കിൽ അവരെ മാറ്റാനും പോലീസിനോട് അഭ്യർത്ഥിക്കും. ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ച ആൾക്കെതിരെ നിയമപരമായി ചെയ്യാവുന്നത് അങ്ങേ അറ്റം ചെയ്യും. മനപൂർവ്വമായ നരഹത്യ ഗൗരവത്തിലെടുക്കും. അപകടത്തില്‍ മരിച്ചവരുടെ കുടംബത്തിനും പരിക്കേറ്റവര്‍ക്കും സഹായം നല്‍കുന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





























