വയനാട് : വയനാട് മേപ്പാടിയിൽ മരങ്ങൾക്കിടയിൽ കുടുങ്ങിയ പിടിയാനയെ രക്ഷപെടുത്തി. അവശനിലയിൽ തുമ്പിക്കൈ നിലത്ത് കുത്തി നിൽക്കുകയായിരുന്നു ആന. വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെനേരം പരിശ്രമിച്ചാണ് ആനയെ രക്ഷപെടുത്തിയത്.
ഇന്നലെ രാവിലെ മേപ്പാടി ഏലമലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ തുരത്താനെത്തിയ വനപാലക സംഘമാണ് അപകടത്തില്‍പ്പെട്ട നിലയില്‍ പിടിയാനയെ കണ്ടത്. മരങ്ങൾക്കിടയിൽ മുൻ കാലുകൾ കുടുങ്ങി വേദന കൊണ്ട് പുളഞ്ഞ് തുമ്പിക്കൈ നിലത്ത് കുത്തി നിൽക്കുകയായിരുന്നു പിടിയാന. അടുത്ത് ചെന്ന് പരിശോധിച്ചപ്പോൾ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുയാണെന്ന് വ്യക്തമായി. പിന്നീട് ഏറെ പണിപ്പെട്ട് മരം മുറിച്ചുമാറ്റിയാണ് കാലുകൾ പുറത്തെടുത്തത്.
കുടുക്കിൽ നിന്ന് രക്ഷപെട്ട ആന അൽപ്പസമയം കൂടി ഏലത്തോട്ടത്തിൽ നിലയുറപ്പിച്ചെങ്കിലും പിന്നീട് കാട് കയറി. ഇന്നലെ തൊഴിലാളികളെ ആക്രമിച്ച കാട്ടുകൊമ്പൻ മരത്തിനിടയിൽ കുടുങ്ങിയ പിടിയാനയ്ക്ക് കാവൽ നിൽക്കുകയായിരുന്നുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടുകൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ തൊഴിലാളി സ്ത്രീ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇവരുടെ ചികിത്സാ ചെലവ് ഏറ്റെടുത്തതായി വനംവകുപ്പ് അറിയിച്ചു.