ആറന്മുള : വള്ളസദ്യയെ വാണിജ്യ വത്ക്കരിക്കുകയല്ല മറിച്ച് ജനകീയ വത്ക്കരിക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഫെയിസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ലാഭേച്ഛയൊടെയാണ് ദേവസ്വം ബോർഡ് ഇത്തരത്തിൽ തീരുമാനമെടുത്തത് എന്ന വാദത്തെയും പി എസ് പ്രശാന്ത് ഫെയിസ് ബുക്ക് പോസ്റ്റിൽ തള്ളിക്കളഞ്ഞിട്ടുണ്ട്. സദ്യ ഒന്നിന് ഭക്തരിൽ നിന്നും ഈടാക്കുന്ന 250 രൂപ പള്ളിയോട സേവാസംഘത്തിന് നൽകുന്ന തരത്തിലാണ് തീരുമാനം എടുത്തിട്ടുള്ളത്. ഇതിൽ ഒരു രൂപ പോലും ദേവസ്വം ബോർഡിന് ലഭിക്കുന്നില്ല. വിദൂര ജില്ലകളിൽ നിന്നുള്ള ഭക്തർ വള്ളസദ്യക്കായി ആറന്മുളയിൽ എത്തിയ ശേഷം സദ്യക്ക് അവസരം ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനായാണ് മുൻകൂർ കുപ്പൺ നൽകാനുള്ള സംവിധാനം ഒരുക്കിയത്.
ഇത്തരത്തിൽ പ്രാഥമിക ചർച്ച നടന്നപ്പോൾ തന്നെ പളളിയോട സേവാസംഘവുമായും ക്ഷേത്രോപദേശക സമിതിയുമായും ചർച്ച നടത്തിയിരുന്നു. ചർച്ച ചെയ്ത് എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്ത ശേഷം കൂടിയാലോചന നടത്തിയില്ല, തീരുമാനത്തെപ്പറ്റി അറിയില്ല എന്ന തരത്തിലുള്ള പള്ളിയൊട സേവാസംഘത്തിൻ്റെ നിലപാട് നിരാശാജനകമാണ്. ഭക്തർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രോപദേശക സമിതിയും പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും നിശ്ചയിച്ച പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂപ്പൺ നൽകിയുള്ള വള്ളസദ്യ നടപടികളുമായി മുന്നോട്ട് പോകും. വിഷയത്തിൽ ആരുമായും തുടർ ചർച്ചകൾക്ക് തയ്യാറാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഫെയിസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.



























