തിരുവനന്തപുരം : വരുമാനം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. അവശ്യം വേണ്ട നിയമനങ്ങൾ മാത്രം നടത്താനാണ് തീരുമാനം. സർക്കാർ നാലു തവണയായി 50 കോടി ബോർഡിന് നൽകിയെങ്കിലും കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്ടം 400 കോടിയായി ഉയർന്നു.
ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്‍റെ അഞ്ച് ശതമാനം മാത്രമായി ചുരുങ്ങി. എന്നാൽ ചെലവാകട്ടെ ക്രമാതീതമായി വർധിക്കുകയും ചെയ്തു. കൊവിഡ് കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സാമ്പത്തിക നില അതീവ ദുർബലമായിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരുന്നതും പിന്നീട് പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ബോർഡിന് വൻവരുമാന നഷ്ടമുണ്ടാക്കി. മകരവിളക്ക് കാലത്ത് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ ഭക്തർ വീണ്ടും കുറയുമോയെന്ന ആശങ്കയും ബോർഡിനുണ്ട് .