അത്തിക്കയം : റാന്നി താലൂക്കിലെ മലയോര മേഖലയായ ചെമ്പനോലിയിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. കോവിഡ് പ്രതിസന്ധിയുടെ ബാക്കിപത്രമായി ചെമ്പനാലി നിവാസികൾ ഇന്നും യാത്രദുരിതത്തിലാണ്. കോവിഡിന് മുൻപ് ദിവസേന എട്ടിലധികം ട്രിപ്പുകള്‍ ഓടിയിരുന്ന യാത്രാ ബസുകള്‍ ഉണ്ടായിരുന്നതാണ്. നിലവിൽ ഒരു ബസ് പോലും ഓടുന്നില്ലത്ത അവസ്ഥയിലാണ് ചെമ്പനോലി. വെച്ചൂച്ചിറയേയും അത്തിക്കയത്തിനെയും ബന്ധിപ്പിക്കുന്ന ഉന്നത നിലവാരത്തിലുള്ള റോഡ് ഉണ്ടങ്കിലും സ്വകാര്യ ബസുകൾ അടക്കം ഇതു വഴിയുളള സർവ്വീസ് നിർത്തി വെച്ചിരിക്കുകയാണ്. വെച്ചൂച്ചിറയില്‍ നിന്നും ചെമ്പനോലി-അത്തിക്കയം വഴി റാന്നിക്ക് ബസ് അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വലിയപഴക്കമുണ്ട്. സഞ്ചാരമാര്‍ഗം ഇല്ലാത്തതിനാല്‍ സ്കൂൾ, കോളജ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വലയുകയാണ്.
താലൂക്കിലെ മലയോര മേഖലകളിലെല്ലാം കെ.എസ്.ആർ.റ്റി.സി ബസുകൾ ഉണ്ടങ്കിലും ചെമ്പനോലിക്ക് മാത്രം ഇല്ലന്നാണ് നാട്ടുകാർ പറയുന്നത്. സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലുള്ളർ വസിക്കുന്ന പ്രദേശമാണിവിടം. രണ്ടു പഞ്ചായത്തിന്‍റെ അതിര്‍ത്തി ആയതിനാല്‍ ജനപ്രതിനിധികളും ഇവരുടെ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കാന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വർഷങ്ങളായി നിരവധി പരാതികളും നിവേദനങ്ങളും ജനപ്രതിനിധികൾക്ക് കൈമാറിയിട്ടും യാതൊരു ഫലവും കണ്ടില്ലന്നും ആരോപണം ഉണ്ട്. കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ പണിത ബിഎംബി സി റോഡ് ആണ് ചെമ്പനോലി വഴി കടന്ന് പോകുന്നത്. ജില്ലാ ഭരണകൂടം ഒരുക്കുന്ന ബോർഡ് യോഗത്തിൽ ചെമ്പനോലി നിവാസികളുടെ ആവിശ്യം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടുത്തുകാര്‍ യാത്രക്കും മറ്റും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിലാണ്. അതിനാൽ ഈ ആവശ്യം എത്രയും വേഗത്തിൽ പരിഹരിച്ചു ജനങ്ങളുടെ യാത്രബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം.





























