റാന്നി: തകര്‍ന്ന് തരിപ്പണമായ ഗ്രാമീണ റോഡില്‍ യാത്ര ദുസഹമാകുന്നു. പള്ളിപ്പടി-ചെങ്ങറ മുക്ക് റോഡാണ് നാളുകളായി തകര്‍ന്നു കിടക്കുന്നത്. രണ്ടര കിലോമീറ്റർ ദൂരം തകർന്നു തരിപ്പണം ആയിട്ട് മൂന്ന് വർഷത്തിൽ ഏറെയായി. നിരന്തര സമ്മർദ്ദത്തിൻ്റെ ഭാഗമായി ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ സ്കീമില്‍ ഉൾപ്പെടുത്തി സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചതായി എല്‍.എസ്.ജി.ഡി പത്തനംതിട്ട ജോയിൻ്റ് ഡയറക്ടർ കഴിഞ്ഞ നവംബറിൽ സർക്കുലർ ഇറക്കിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് വഴി പുനരുദ്ധരിക്കുന്നതിന് പഞ്ചായത്ത് നിരാക്ഷേപ പത്രം നൽകുകയും ചെയ്തിട്ട് ഒമ്പത് മാസം കഴിഞ്ഞു. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന നൂറു കണക്കിന് വാഹ നങ്ങൾക്കും പ്രയോജനകരമായ റോഡ് അടിയന്തിരമായി ടാറിംഗ് നടത്തണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. ഇരുചക്ര വാഹന യാത്രക്കാര്‍ നിത്യവും അപകടത്തില്‍പെട്ടിട്ടും അധികൃതര്‍ നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വന്‍ പ്രതിഷേധം നടത്തുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.






























