റാന്നി: മന്ദമരുതി – സ്റ്റോറും പടി റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമാകുന്നു. കാൽനടയായോ വാഹനത്തിലോ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായ റോഡ് ജനത്തിനു ശാപമായി മാറിയെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ഒരു വർഷം ചെളി നിറഞ്ഞ കുഴികളായിരുന്നെങ്കിൽ ഇപ്പോള്‍ മെറ്റൽ അടങ്ങിയ കല്ലും കൂനകളുടെ മുകളിൽക്കൂടി പോകേണ്ട ഗതികേടിലാണ് നാട്ടുകാര്‍. മന്ദമരുതി – അത്തിക്കയം റോഡിൽ മന്ദമരുതി മുതൽ സ്‌റ്റോറുംപടി വരെയാണ് മെറ്റലുകൾ നിറഞ്ഞു കിടക്കുന്നത്. ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തുന്നതിനു കരാറായ റോഡാണിത്. സ്‌റ്റോറുംപടി മുതൽ അത്തിക്കയം വരെ ടാറിങ് നടത്തിയിട്ടുണ്ട്.
സ്‌റ്റോറുംപടിയിൽ നിന്നും മന്ദമരുതി വരെ പണി തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. ഇവിടുത്തെ പാറമടയിലെത്തുന്ന കൂറ്റൻ ടോറസുകൾ ഓടി തകർന്ന റോഡ് കുഴിയായി ഏറെ നാൾ കിടക്കുകയായിരുന്നു. നിലവിലെ എസ്‌റ്റിമേറ്റിൽ കുഴികൾ നികത്തി ഉപരിതലം നിരപ്പാക്കാൻ കഴിയില്ലെന്ന് കരാറുകാരൻ ചൂണ്ടിക്കാട്ടിയിരുന്നതിനെ തുടർന്ന് പിഡബ്ല്യുഡി അധികൃതരുടെ നിർദേശ പ്രകാരം പാറമടയിൽ നിന്നുള്ള മക്കിട്ട് കുഴികൾ നികത്തി നൽകുകയായിരുന്നു. പിന്നീടാണ് നിലവിലെ ടാറിങ് പൊളിച്ചു നീക്കി ഉപരിതലം നിരപ്ലാക്കുന്ന പണികൾ തുടങ്ങിയത്. ഭാഗികമായിട്ടാണ് പൂർത്തിയാക്കിയത്.
റോഡിന്റെ മധ്യത്തില്‍ പോലും മെറ്റലും പാറമക്കും കൂനയായി കിടക്കുകയാണ്. ഇതുമൂലം വാഹനങ്ങൾ കടന്നുപോകുന്നതിനു ബുദ്ധിമുട്ടാണ്. മെറ്റലുകൾ നിരന്നു കിടക്കുന്നതിനാൽ കാൽനട യാത്രയും ദുഷ്കരം. ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ തെന്നി വീണ് അപകട ത്തിൽപ്പെടുകയാണ്. റോഡിന്റെ തകർച്ചമൂലം വാഹനയാത്രക്കാർ സ്‌റ്റോറുംപടിയിൽനിന്ന് തിരിഞ്ഞ് മാടത്തുംപടിയിലെത്തിയാണ് മന്ദമരുതിക്കും മറ്റും പോകുന്നത്. ഇത് എത്ര കാലം സഹിക്കണമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.





























