പാലക്കാട്: ട്രെഡ്‌മിൽ സ്‌ഥാപിക്കാനെത്തിയവർ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവർന്ന് കടന്നുകളഞ്ഞു. തിങ്കളാഴ്‌ച മണ്ണാർക്കാട് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. തെങ്കര മണലടി മുണ്ടോടൻ ഷരീഫിന്റെ വീട്ടിലാണ് ട്രെഡ്‌മിൽ സ്‌ഥാപിക്കാനെത്തിയവർ 20 ലക്ഷം രൂപ കവർന്ന് കടന്ന് കളഞ്ഞത്. വീടിന്റെ മുകളിലത്തെ നിലയിലുളള മുറിയിലാണ് പണം സൂക്ഷിച്ചിരുന്നത്. ട്രെഡ്മിൽ സ്‌ഥാപിക്കുന്ന ജോലി നടന്നിരുന്നതും ഈ നിലയിലായിരുന്നു. പണമടങ്ങിയ സ്യൂട്ട്കേസ് അലമാര പൂട്ടിയിരുന്നില്ല. ഷരീഫിന്റെ സുഹൃത്ത് വഴിയാണ് ട്രെഡ്‌മിൽ സ്‌ഥാപിക്കാൻ യുവാക്കൾ വീട്ടിലെത്തിയത്. സുഹൃത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ട്രെഡ്മിലിന്റെ ജോലി നടന്നിരുന്ന സമയത്ത് മുകളിലത്തെ നിലയിൽ ഷരീഫും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി താഴേക്ക് വന്നതിന്റെ പിന്നാലെയാണ് ജോലിക്കാരും ഇറങ്ങിയത്. സമയം കഴിഞ്ഞും ജോലിക്കാരെ കാണാത്തതിനെ തുടർന്ന് ഷരീഫ് വിളിച്ചപ്പോൾ അരമണിക്കൂറിനകം വരുമെന്നാണ് അറിയിച്ചത്. പറഞ്ഞ സമയം കഴിഞ്ഞും എത്താതിനെ തുടർന്ന് വിളിച്ചപ്പോൾ നേരത്തെ പറഞ്ഞത് തന്നെ ആവർത്തിച്ചു. സംശയം തോന്നിയതിനെ സംശയം തോന്നി അലമാരയിൽ നോക്കിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. പിന്നീട് ഫോൺ വിളിച്ചപ്പോൾ പ്രതികളെ കിട്ടാത്തതിനാൽ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.