തിരുവനന്തപുരം : കേരളത്തിൽ ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തുടനീളമുള്ള ട്രഷറി ഇടപാടുകൾ പൂർണ്ണമായും സ്തംഭിച്ചു. ട്രഷറികളിലെ നെറ്റ്‌വർക്ക് തടസ്സമാണ് ഈ പ്രതിസന്ധിക്ക് കാരണമായി അധികൃതർ നൽകുന്ന വിശദീകരണം. സോഫ്റ്റ്‌വെയർ തകരാർ മൂലം ലോഗിൻ ചെയ്യാൻ കഴിയാത്തതിനാൽ ശമ്പളം, പെൻഷൻ, മറ്റ് ബില്ലുകൾ തുടങ്ങിയ ഒരു ഇടപാടും നടത്താൻ സാധിക്കുന്നില്ല. ട്രഷറി ഓപ്പൺ അടക്കമുള്ള സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കാത്തതിനാൽ ജീവനക്കാരുടെ അറ്റൻഡൻസ് പോലും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. രണ്ടു ദിവസം മുൻപും സമാനമായ രീതിയിൽ ട്രഷറി ഇടപാടുകളിൽ ചെറിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നുവെങ്കിലും അത് വേഗത്തിൽ പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ യാതൊരുവിധ ഇടപാടുകളും നടത്താൻ കഴിയാത്ത സാഹചര്യം ചില സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
സോഫ്റ്റ്‌വെയറിലെ ബഗ് ആണോ അതോ സെർവർ പ്രശ്നമാണോ ഇതിന് പിന്നിലെന്ന് കണ്ടെത്താൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ എത്രയും വേഗം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഇടപാടുകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. സംസ്ഥാനത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ നട്ടെല്ലായ ട്രഷറി ശൃംഖല ഇത്തരത്തിൽ തകരാറിലാകുന്നത് വലിയ ബുദ്ധിമുട്ടാണ് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഉണ്ടാക്കുന്നത്.






























