കുന്നന്താനം : നൂറ്റിപത്ത് വർഷം പഴക്കമുള്ള പാലക്കൽതകിടി ജംഗ്ഷനിലെ മഴ മരത്തെ (കരിംതകര) മെർക്കുറി ഒഴിച്ച് ഉണക്കാൻ രണ്ടാഴ്ച മുമ്പ് സാമൂഹ്യ വിരുദ്ധർ ശ്രമിച്ചിരുന്നു. മരത്തിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ദ്വാരങ്ങൾ ഉണ്ടാക്കി മെർക്കറി ഒഴിച്ച് സമീപവാസി നശിപ്പിക്കുവാൻ ശ്രമിച്ച കരിംതകരയുടെ സംരക്ഷണത്തിനാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ച് വൃക്ഷ ആയുർവേദ ചികിത്സയ്ക്ക് നാട്ടുകാർ മുൻകൈയെടുത്തത്.
കൊട്ടാരക്കര, വാഴൂർ, പന്തളം തുടങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ 126 മരങ്ങൾക്ക് ചികിത്സ നൽകി നിലനിർത്തിയ വൃക്ഷവൈദ്യന്മാരും അദ്ധ്യാപകരുമായ കെ ബിനു വാഴൂർ, ഗോപകുമാർ കങ്ങഴ, നിധിൻ കൂരോപ്പട, വിജയകുമാർ ഇത്തിത്താനം എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ചികിത്സാ വിധികൾ 4 മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തീകരിച്ചത്.
കണ്ടത്തിൽ നിന്ന് എടുത്ത ചെളിമണ്ണ് 4 ചട്ടി, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ് അരിപ്പയിൽ അരിച്ചെടുത്തത് – 4 ചട്ടി, ചിതൽപുറ്റ് അരിച്ചെടുത്തത് – 2 ചട്ടി, പശുവിന്റെ പച്ച ചാണകം – 3 ചട്ടി,നാടൻ പശുവിൻ പാൽ – 20 ലിറ്റർ, അരിപ്പൊടി – അര കിലോ ,നാടൻ പശുവിന്റെ നെയ്യ് – 1 ലിറ്റർ,കറുത്ത എളള് – 2 കിലോ,പായസം പഴുപ്പുള്ള കദളിപ്പഴം 10 കിലോ,ചെറുതേൻ – അര ലിറ്റർ, ചെറുപയർ പൊടി (ഭസ്മം പോലെ പൊടിച്ചത് ) – അരകിലോ ,ഉഴുന്ന് തൊണ്ടോടു കൂടിയത് (ഭസ്മം പോലെ പൊടിച്ചത് ) – അരകിലോ, മുത്തങ്ങ ഉണക്കി പൊടിച്ചത് (ഭസ്മം പോലെ പൊടിച്ചത് ) – 250 ഗ്രാം, ഇരട്ടിമധുരം പൊടിച്ചത് – 250 ഗ്രാം,രാമച്ചം (ഭസ്മം പോലെ പൊടിച്ചത് ) – അര കിലോ എന്നിവ കൃത്യമായ അളവിൽ ചേർത്തത് മരത്തിൽ തേച്ച് പിടിപ്പിച്ചു. മരുന്നുകൾ തേച്ച് പിടിപ്പിക്കുന്നതിന് തുടക്കം കുറിച്ച് മരത്തിലെ സൂക്ഷ്മ ജീവികൾക്ക് ഭക്ഷണം നൽകുന്നതിന്റെ ഭാഗമായി ആദ്യമായി അരിപ്പൊടി ചാലിച്ചത് മരത്തിൽ തേച്ച് ജില്ലാ ആസൂത്രണ സമിതിയംഗവും ജനകീയ സമിതി കോ-ഓർഡിനേറ്ററുമായ എസ് വി സുബിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രദേശത്ത് കൂടിയവരെല്ലാം ചേർന്ന് ഓരോ മരുന്നുകളും മരത്തിൽ തേച്ച് പിടിപ്പിച്ചു.
തുടർന്ന് പാലും തേനും നെയ്യും ചാലിച്ചതിൽ 20 മീറ്റർ കോട്ടൺ തുണി മുക്കി വേറെ വെച്ച് അത് മരുന്നിന്റെ പുറത്ത് മരത്തെ ചുറ്റി കെട്ടിവെച്ചു. 6 മാസത്തോളം നീണ്ടു നിൽക്കുന്ന ചികിത്സാവിധിയിൽ മരുന്നും തുണിയും ഉറപ്പിച്ചു നിർത്താൻ ഒരു കിലോ ചണനൂൽ ഉപയോഗിച്ച് മരത്തിൽ കെട്ടി നിർത്തി. രാവിലെ മുതൽ ആരംഭിച്ച പ്രവൃത്തികൾക്ക് പി ടി സുഭാഷ്, രാജി സനുകുമാർ, കെ ജെ ജോതി, പി വി സലി, ബാലു പാലയ്ക്കൽത്തകിടി, രഞ്ജിനി അജിത്, രജനി ഷിബു രാജ്, സോജു ചിറ്റേടത്ത്, വി ജ്യോതിഷ് ബാബു, സുബിൻ കുമാർ , ധനേഷ് കുമാർ, അനന്തു വള്ളിക്കാട്, പൊന്നപ്പൻ ആലുംമൂട്ടിൽ, രാജപ്പൻ ആലുംമൂട്ടിൽ, ജയൻ അമ്മൂസ്, സനു കുമാർ , സനീഷ്, അമ്പിളി വി എന്നിവർ നേതൃത്വം നൽകി. രാവിലെ മുതൽ ചികിത്സാ വിധികൾ കാണുവാൻ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.