റാന്നി : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും കൊല്ലമുള വില്ലേജിനെ ഒഴിവാക്കണമെന്ന് സി.പി.ഐ വെച്ചൂച്ചിറ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൊല്ലമുള വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതോടെ വെച്ചൂച്ചിറ പഞ്ചായത്തിലെ 10 വാർഡുകൾ പൂർണ്ണമായും ഒരു വാർഡ് ഭാഗികമായും പരിസ്ഥിതിലോല പ്രദേശത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. കൊല്ലമുള വില്ലേജിൽ ഉൾപ്പെട്ട പ്രദേശങ്ങളെല്ലാം ജനവാസ മേഖലകളാണ്.
ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച പെരുന്തേനരുവി, പെരുന്തേനരുവി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്, വെച്ചൂച്ചിറ ഗവ പോളിടെക്നിക്ക്, നവോദയ സ്കൂൾ, വെൺകുറിഞ്ഞി, വെച്ചൂച്ചിറ കോളനി, കിസുമം ഉൾപ്പെടെ മൂന്ന് ഗവ ഹയർ സെക്കൻഡറി സ്കൂളുകൾ, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകൾ, ശബരിമല പാതകൾ ഉൾപ്പെടെയുള്ളവ ഇതോടെ പരിസ്ഥിതി ലോല പ്രദേശത്താകും.
അതോടെ ഈ പ്രദേശങ്ങളിൽ ഭാവിയിൽ യാതൊരു വികസനവും നടത്താൻ പറ്റാത്ത സ്ഥിതിയാകും. അതുകൊണ്ടു തന്നെ ജനവാസ മേഖലയായ കൊല്ലമുള വില്ലേജിനെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കൂടാതെ മണ്ണടിശാല എക്സര്‍വ്വീസ് മെന്‍ കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എ.പി ജയന്‍ ഉദ്ഘാടനം ചെയ്തു.
ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍, സംസ്ഥാന കൗണ്‍സിലംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ അസി.സെക്രട്ടറി ഡി സജി, മണ്ഡലം സെക്രട്ടറി കെ സതീശ്, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ടി.പി അനില്‍കുമാര്‍, മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ.ചാണ്ടി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, സജിമോന്‍ കടയനിക്കാട്,എന്‍.ജി പ്രസന്നന്‍ എന്നിവെര്‍ പ്രസംഗിച്ചു. ആര്‍ നന്ദകുമാര്‍, ജയ്നമ്മ തോമസ്, എം. കെ ജയപ്രകാശ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സെക്രട്ടറിയായി എന്‍.ജി പ്രസന്നന്‍, അസി.സെക്രട്ടറിയായി എം.കെ ജയപ്രകാശ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.