സുൽത്താൻ ബത്തേരി: വയനാട് മുത്തങ്ങയിൽ നടന്ന ആദിവാസി സമരത്തിനിടെ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും പോലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കുകയും ചെയ്ത കേസിൽ ആദിവാസി നേതാവ് എം ഗീതാനനന്ദൻ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി. മരിച്ച രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇയാൾ മരണപ്പെട്ടാതിനാൽ ശിക്ഷ വിധിച്ചില്ല. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഈ നിർണ്ണായക വിധി. കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസിലാണ് 23 വർഷത്തിനപ്പുറം വിധി വരുന്നത്. വിചാരണ തുടങ്ങി എട്ട് വർഷങ്ങൾക്കിപ്പുറമാണ് കേസിൽ വിധി വരുന്നത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 57 പേരിൽ പതിമൂന്ന് പേര് ഇതിനോടകം മരണപ്പെട്ടു.
സമരത്തിന് പിന്നിൽ മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നടക്കം ആരോപണം ഉയർന്നിരുന്നു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലിൽ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസിൽ പ്രതിചേർത്തു. ഇതിൽ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു. സിബിഐ അന്വേഷിച്ച കേസ് ആദിവാസികളുടെ അഭ്യർത്ഥന അനുസരിച്ചാണ് വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. നാല് ഡിവൈഎസ്പി മാർക്ക് ഉൾപ്പെടെ കേസിൽ സാക്ഷികൾ ആയിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കഴുത്തിലെ മുറിവാണ് മരണത്തിനുള്ള പ്രധാനകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ഇത് പോലീസിന്റെ തന്നെ ബയനറ്റ് കൊണ്ടുള്ള മുറിവ് ആകാമെന്നും കേസിന് ദൃക്സാക്ഷികൾ ഇല്ല എന്നും ആയിരുന്നു പ്രതിഭാഗം വാദം. സംഭവം നടന്ന് 15 വർഷത്തിനുശേഷം 2018ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.






























