റോം: ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫൻഡറും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മിലാനിൽ വെച്ചാണ് മരണപ്പെട്ടത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ബറേസി തന്റെ പ്രൊഫഷണൽ കരിയറിലുടനീളം ഇറ്റാലിയൻ ക്ലബ്ബായ എ.സി. മിലാനുവേണ്ടി മാത്രം കളിച്ച ‘വൺ ക്ലബ് മാൻ’ എന്ന വിശേഷണത്തിന് അർഹനായ താരമായിരുന്നു. അസാധാരണമായ പ്രതിരോധ മികവും നേതൃപാടവവും കളിയോടുള്ള അർപ്പണബോധവും കൊണ്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആദരവ് നേടിയ അദ്ദേഹം എ.സി. മിലാന്റെ പ്രതിരോധനിരയുടെ നെടുംതൂണായി വർഷങ്ങളോളം തിളങ്ങി. ഇറ്റലിക്കായി ലോകകപ്പും യൂറോപ്യൻ മത്സരങ്ങളും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ബറേസി ഫുട്ബോളിലെ പ്രതിരോധ കളിയുടെ മാതൃകയായാണ് ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്.
1977 മുതൽ 1997 വരെയുള്ള ദീർഘമായ 20 വർഷക്കാലം എ സി മിലാന് വേണ്ടി മാത്രമാണ് ബറേസി കളത്തിലിറങ്ങിയത്.
കളിക്കളത്തിലെ അസാധാരണമായ ശാന്തതയും കൃത്യതയാർന്ന ടാക്കിളുകളും ലിബറോ പൊസിഷനിലെ തനതായ ശൈലിയും കൊണ്ട് പ്രതിരോധ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച താരമാണ് ബറേസി. അര്‍ജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസമായ ഡിയേഗോ മറഡോണ പോലും താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മികച്ചതുമായ ഡിഫൻഡർ എന്ന് വിശേഷിപ്പിച്ചത് ബറേസിയെയായിരുന്നു.






























