ബാങ്ക് അക്കൗണ്ട് നിലനിർത്താനും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരുന്നു. ഡെബിറ്റ് കാർഡ് കൈവശം വെയ്ക്കുന്നതിന് പൊതുമേഖല ബാങ്കുകൾ ഈടാക്കുന്ന തുകയിൽ 90 ശതമാനം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. മിനിമം ബാലൻസിനായി ഈടാക്കുന്ന ശരാശരി തുക 21 ശതമാനമാണ് കൂടിയത്. ഇക്കാര്യത്തിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ. 12 പൊതുമേഖലാ ബാങ്കുകൾ 2021-22 സാമ്പത്തിക വർഷത്തിൽ 3,905.5 കോടി രൂപ ഡെബിറ്റ് കാർഡുകൾക്കുള്ള സേവന നിരക്കായി ഈടാക്കി. 2025-26 ആയപ്പോഴേക്കും 7,563.8 കോടി രൂപയായി. 93.7% വർധനയാണ് ഈ കാലയളവിൽ ഉണ്ടായത്.
അക്കൗണ്ടുകളിൽ കുറഞ്ഞ ശരാശരി ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്കുകൾ ഈടാക്കുന്ന പിഴയിലും മാറ്റമുണ്ടായി. 2022-23 മുതൽ 2025-26 വരെയുള്ള നാല് വർഷത്തിനിടയിൽ 27 ശതമാനമാണ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം പൊതു-സ്വകാര്യ ബാങ്കുകൾ ചേർന്ന് 7,086.6 കോടി രൂപ പിഴയായി ഈടാക്കി. ജൻധൻ അക്കൗണ്ടുകൾ ഒഴികെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകളിൽ, ഒരു അക്കൗണ്ടിന് ശരാശരി 31 രൂപയായിരുന്ന പിഴ (2022-23), 2025-26ൽ 38 രൂപയായി ഉയർന്നു. സ്വകാര്യ ബാങ്കുകൾ ഈടാക്കുന്ന ശരാശരി പിഴയിലാകട്ടെ 45 ശതമാനവും വർധനവുണ്ടായി. അതേസമയം, പൊതുമേഖലാ ബാങ്കുകൾ ഈടാക്കുന്ന ശരാശരി പിഴ 14 ശതമാനം കുറഞ്ഞു.




























