ന്യൂഡല്‍ഹി: ആദിവാസി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്ക് തുല്യമായ പിന്തുടര്‍ച്ചാവകാശമുണ്ടെന്ന് സുപ്രീംകോടതി. പിന്തുടര്‍ച്ചാവകാശങ്ങളില്‍നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് വിവേചനമാണ്. ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമം പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് ബാധകമല്ലെങ്കിലും പിന്തുടര്‍ച്ചാവകാശത്തില്‍നിന്ന് ആദിവാസിസ്ത്രീകള്‍ ഒഴിവാക്കപ്പെട്ടെന്ന് അതിനര്‍ഥമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പൂര്‍വികസ്വത്തില്‍ ആദിവാസിസ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കുന്ന ആചാരം നിലനില്‍ക്കുന്നുണ്ടോയെന്നാണ് നോക്കേണ്ടതെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആചാരമുണ്ടെങ്കില്‍ത്തന്നെ അത് പരിണമിച്ചുവരേണ്ടതുണ്ട്. ഒരാളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആചാരത്തിന്റെ മറപിടിക്കുന്നത് അനുവദിക്കാനാകില്ല. പിന്തുടര്‍ച്ചാവകാശം പുരുഷന്‍മാര്‍ക്കുമാത്രം അനുവദിക്കുന്നതിന് യുക്തിയില്ല.
അതിനാല്‍ സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശം നിഷേധിക്കുന്ന വ്യക്തമായ എന്തെങ്കിലും ആദിവാസി ആചാരമോ നിയമമോ ഇല്ലാത്തപക്ഷം നീതിയും തുല്യതയും നടപ്പാക്കണം. അല്ലാത്തപക്ഷം അത് ലിംഗ അസമത്വവും വിവേചനവുമാകുമെന്ന് കോടതി പറഞ്ഞു. ഛത്തീസ്ഗഢിലെ ഒരു ആദിവാസികുടുംബത്തിന്റെ പൂര്‍വികസ്വത്തിലെ അവകാശം സംബന്ധിച്ച കേസിലാണ് വിധി. തങ്ങളുടെ അമ്മയ്ക്ക് അവരുടെ പിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടെന്നാണ് പരാതിക്കാര്‍ വാദിച്ചത്.മുത്തച്ഛന്റെ ആറുമക്കളില്‍ ഏകമകളാണ് പരാതിക്കാരുടെ അമ്മ. മുത്തച്ഛന്റെ സ്വത്തില്‍ മറ്റ് അഞ്ച് ആണ്‍മക്കള്‍ക്കുമുള്ളതുപോലെ അമ്മയ്ക്കും അവകാശമുണ്ടെന്ന് പരാതിക്കാര്‍ വാദിച്ചു. വാദം വിചാരണക്കോടതിയും ആദ്യ അപ്പീല്‍ക്കോടതിയും തള്ളി. സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ആചാരം കാണിക്കാന്‍ പരാതിക്കാര്‍ക്ക് സാധിച്ചില്ലെന്നുകണ്ട് ഹൈക്കോടതിയും ആവശ്യം തള്ളിയതോടെയാണ് സുപ്രീംകോടതിയിലെത്തിയത്.






























