തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണാ കോടതിയിൽ നിർണായക സാക്ഷിമൊഴി. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ സിവിൽ സർവീസ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സാക്ഷികൾ മൊഴി നൽകി.ശ്രീറാമിന്റെ സുഹൃത്തായ ഡോക്ടർ അനീഷ് രാജും പതിനൊന്നാം സാക്ഷിയായ അമരേന്ദ്ര സിംഗുമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് എത്തിച്ചത് അനീഷ് രാജാണെന്നും പിന്നീട് ഈ വസ്ത്രങ്ങൾ അമരേന്ദ്ര സിംഗ് പോലീസിന് കൈമാറിയെന്നുമാണ് മൊഴി.
എന്നാൽ കോടതിയിൽ ഹാജരാക്കിയ വസ്ത്രങ്ങൾ അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്നതുതന്നെയാണോ എന്ന ചോദ്യത്തിന് കൃത്യമായി ഓർമയില്ലെന്നാണ് സാക്ഷികൾ മൊഴി നൽകിയത്. തെളിവായി ഹാജരാക്കിയ വസ്ത്രങ്ങൾ തിരിച്ചറിയാൻ സാക്ഷികൾക്ക് കഴിയാതിരുന്നത് പ്രോസിക്യൂഷന് തിരിച്ചടിയായേക്കും.കേസിൽ കഴിഞ്ഞ ദിവസം നിർണായക ദൃക്സാക്ഷി കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സാക്ഷിമൊഴികൾ പുറത്തുവരുന്നത്. അതേസമയം വസ്ത്രങ്ങൾ തിരിച്ചറിയുന്നതിലെ അവ്യക്തത പ്രതിഭാഗം അനുകൂലമായി ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്.





























