കൊൽക്കത്ത : നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നതായി സൂചന. നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോൾ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നത്. പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഒരു വിഭാഗം തൃണമൂൽ എംഎൽഎമാർ ആവശ്യപ്പെട്ടതോടെയാണ് വിവാദം ശക്തമായത്. പാർട്ടി അധ്യക്ഷ മമത ബാനർജി പിന്തുണയ്ക്കുന്ന ശോഭൻദേബ് ചതോപാധ്യായുടെ സ്ഥാനാർഥിത്വത്തിനെതിരായ വെല്ലുവിളിയായാണ് ഇതിനെ മറ്റൊരു വിഭാഗം കാണുന്നത്. 2017-ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് ഋതബ്രത ബാനർജി തൃണമൂലിൽ ചേർന്നത്.
ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിർദ്ദേശിച്ച കത്തിൽ എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ചേർത്തുവെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഈ ആരോപണം ഉന്നയിച്ചത്. അഭിഷേക് ബാനർജിയാണ് ഒപ്പുകൾ കൃത്രിമമായി ചേർത്തതെന്ന് വിമത എംഎൽഎ സന്ദീപൻ സാഹയും ആരോപിച്ചു. പരാതിയെ തുടർന്ന് വ്യാജരേഖ ചമച്ചെന്ന കേസിൽ അഭിഷേക് ബാനർജിക്കെതിരെ പശ്ചിമ ബംഗാൾ സിഐഡി അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. തൃണമൂൽ നേതാക്കൾക്കെതിരായ ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിലും പാർട്ടിക്കുള്ളിലെ അസംതൃപ്തി വർധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. മമത ബാനർജി തിങ്കളാഴ്ച വിളിച്ചുചേർത്ത 80 എംഎൽഎമാരുടെ യോഗത്തിൽ വെറും 20 പേർ മാത്രമാണ് പങ്കെടുത്തത്. ഭൂരിഭാഗം എംഎൽഎമാരും ഹാജരാകാതിരുന്നതിനാൽ യോഗം റദ്ദാക്കേണ്ടിവന്നു. തൃണമൂൽ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ വിവിധ മേഖലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനാലാണ് എംഎൽഎമാർക്ക് യോഗത്തിൽ പങ്കെടുക്കാനാകാതിരുന്നതെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. പാർട്ടിക്കുള്ളിലെ ഭിന്നതയും പുതിയ ആരോപണങ്ങളും പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുവെന്നാണ് വിലയിരുത്തൽ.





























