തൃശ്ശൂർ : ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇത്തവണ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു. ചരിത്രത്തിലാദ്യമായിട്ടാണ് പൂരം പൂർണമായും ഉപേക്ഷിക്കുന്നത്. ചടങ്ങായി പോലും പൂരം നടത്തേണ്ടതില്ലെന്നാണ് ഭാരവാഹികള്‍ ധാരണയിലെത്തിയിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ 5 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങ് മാത്രം നടത്തും. ഒരാനയേപ്പോലും എഴുന്നള്ളിക്കില്ല. ഇന്ന് രാവിലെ 11 മണിക്ക് തൃശ്ശൂരിൽ ചേർന്ന മന്ത്രിതലയോഗത്തിലാണ് തീരുമാനം. മന്ത്രിമാരുടെ തീരുമാനത്തോട് 100 ശതമാനവും യോജിക്കുന്നതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്തമാക്കി.
ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. മെയ് 2 നാണ് തൃശ്ശൂർ പൂരം നടക്കേണ്ടിയിരുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. ഇത് പോലും വേണ്ടെന്നാണ് ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്.