തിരുവനന്തപുരം : സമ്പര്‍ക്കത്തിലൂടെയടക്കം നിരവധിപ്പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായ തിരുവനന്തപുരത്ത് സ്ഥിതി സങ്കീർണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നഗരം ഇപ്പോൾ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികൾ സർക്കാർ നിര്‍ദ്ദേശം പാലിക്കണം. സമ്പർക്കത്തിലൂടെയുള്ള മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മണക്കാട് സ്ഥിതി അതീവഗുരുതരമാണ്. ഈ പ്രദേശത്തെ കണ്ടെയിൻമെൻറ് സോണുകൾ സർക്കാർ വിപുലമാക്കും.
വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ ജീവനക്കാരൻ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പോകുകയും വിവാഹവീട്ടിൽ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തുക പ്രയാസമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം നഗരത്തിലെ കൂടുതൽ ചന്തകളിൽ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു. പാളയം, ചാല ചന്തകള്‍ക്കൊപ്പം പേരൂർക്കട കുമരിചന്ത എന്നിവിടങ്ങളിലും ജനങ്ങള്‍ക്ക് നിയന്ത്രണത്തോടെ മാത്രമാകും പ്രവേശനമെന്നും മേയർ കെ ശ്രീകുമാര്‍ വ്യക്തമാക്കി.