തിരുവനന്തപുരം : ജനറൽ ആശുപത്രി കേന്ദ്രമാക്കി തലസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാം മെഡിക്കൽ കോളജിനു മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ പേര് നൽകും. കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ് (കെകെഎംഎം) എന്നു നാമകരണം ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് തുടങ്ങുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് എസൻഷ്യൽറ്റി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് അണ്ടർ ടേക്കിങ് എന്നിവ ലഭ്യമാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുമ്പോൾ സ്ഥാപനത്തിനു പേരു നൽകണം. അതിന്റെ ഭാഗമായാണ് പേരിട്ടത്. ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ യോജിപ്പിച്ച് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വി.എസ്.ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെയാണ് മെഡിക്കൽ കോളജ് ആരംഭിച്ചത്.






























